
ചെന്നൈ: തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ ലാത്തിച്ചാർജ്ജ്. സ്ത്രീകൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റു. തിരുവള്ളുവരിലെ മദ്യവിൽപ്പനശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.
ഇന്നലെയാണ് ലോക്ക ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച മദ്യവിൽപ്പനശാലകൾ ഉപാധികളോടെ തുറക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളൂ എന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെയായിരുന്നു കോടതി മദ്യവിൽപ്പനശാലകൾക്ക് അനുമതി നൽകിയത്. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ വ്യക്തമാക്തിയിരുന്നു. തമിഴ്നാട്ടിൽ സർക്കാർ മദ്യ വില 15 ശതമാനം വർധിപ്പിക്കുകയും ചെയ്തിരുന്നു.
വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല മദ്യ വിൽപ്പനശാലകൾക്കും മുമ്പിൽ അനുഭവപ്പെടുന്നത്. 43 ദിവസങ്ങൾക്ക് ശേഷം തുറന്ന ടാസ്മാക് കേന്ദ്രങ്ങൾക്ക് മുമ്പിൽ ആളുകൾ തിക്കി തിരക്കിയതോടെ പലയിടത്തും പൊലീസിനെ തിരക്ക് നിയന്ത്രിക്കാനായി നിയോഗിക്കേണ്ടി വന്നു. തിരിപ്പൂരിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നവർ സാമൂഹ്യ അകലം പാലിക്കുന്നതിനായി കുട ചൂടി നിൽക്കണമെന്ന് വരെ കളക്ടർ നിർദ്ദേശം നൽകേണ്ട സാഹചര്യമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam