
ചെന്നൈ: തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 8000 കടന്നു. ഇന്ന് 798 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഇന്ന് മാത്രം ആറ് പേർ മരിച്ചു.
കന്യാകുമാരി സ്വദേശിയായ 65കാരൻ ഉൾപ്പടെ ആറ് പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്. ഇതുവരെയുള്ളതിൽ വച്ചേറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു കന്യാകുമാരി സ്വദേശിയും ഉൾപ്പെടുന്നു. കന്യാകുമാരിയിൽ ഇതോടെ രോഗബാധിതരുടെ എണ്ണം 25 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും കോയമ്പേട് ക്ലസ്റ്ററിൽ ഉൾപ്പെട്ടവരാണ്.
ചെന്നൈയിൽ കോയമ്പേടിന് പുറമേ തിരുവാണ്‍മിയൂര്‍ ചന്തയിലും രോഗബാധിതർ ഇരട്ടിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചന്തയിൽ വന്ന് പോയ മുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവാണ്‍മിയൂരിലെ ചില്ലറ വിൽപ്പനക്കാർക്ക് ഉൾപ്പടെയാണ് കൊവിഡ്. വിവിധ തെരുവുകളിൽ കച്ചവടം നടത്തുന്നവരാണ് ഇവരെല്ലാം. കോയമ്പേട് അടച്ചതോടെ കൂടുതൽ പേരും ആശ്രയിച്ചിരുന്ന ചന്തയായിരുന്നു ഇത്. ഒരാഴ്ച മുമ്പ് വരെ ആയിരക്കണക്കിന് പേർ തടിച്ചുകൂടിയിരുന്ന ഇവിടമാണ് പുതിയ ക്ലസ്റ്റർ. ചന്തയിൽ വന്ന് പച്ചക്കറി വാങ്ങി മടങ്ങിയ 43 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കോയമ്പേട് ചന്തയിൽ നിന്ന് എത്തിയ കൂടുതൽ പേർക്ക് ആന്ധ്ര പ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിറ്റൂരിലും നെല്ലൂരിലുമായി 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കേരളം, പൊള്ളാച്ചി, മേട്ടുപ്പാളയം എന്നിവടങ്ങളിലേക്ക് മടങ്ങിയ ലോറി ഡ്രൈവർമാരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. രോഗബാധിതർ ഇരട്ടിക്കുമ്പോഴും, തമിഴകത്ത് ലോക്ക് ഡൗൺ നിയന്ത്രങ്ങളിൽ കാര്യമായ ഇളവ് നൽകിയതോടെ വാഹനങ്ങൾ നിരത്തുകളിൽ നിറഞ്ഞു. ചെറിയ കടകൾ എല്ലാം തുറന്നു. ചന്തകളിൽ തിരക്ക് കൂടി. സ്വകാര്യ കമ്പനികൾ പ്രവർത്തനം പുനരാരംഭിച്ചു. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കാതെയാണ് ജനം ഒത്തുകൂടിയത്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള പാസുകൾ നൽകുന്നതും തമിഴ്നാട് കുറച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam