കമിതാക്കളെ വിളിച്ചുവരുത്തി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു; ശേഷം സൂപ്പർ ​ഗ്ലൂ ശരീരത്തിലൊഴിച്ച് കൊന്നു

By Web TeamFirst Published Nov 23, 2022, 3:45 PM IST
Highlights

വർഷങ്ങളായി താൻ നേടിയെടുത്ത ജനപ്രീതി നഷ്ടമാകുമെന്ന ഭീതിയിൽ ഭലേഷ് കുമാർ രാഹുലിനെയും സോനുവിനെ‍യും കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 

ദില്ലി: വനമേഖലയിൽ യുവാവിന്റെയും യുവതിയുടെയും ന​ഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 55കാരനായ വ്യാജസിദ്ധൻ അറസ്റ്റിൽ. നവംബർ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങൾ ന​ഗ്നമായ നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കൊലയുടെ രീതി കണക്കിലെടുത്ത്, ദുരഭിമാനക്കൊലയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. അന്വേഷണം പുരോ​ഗമിക്കവേ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നടത്തിയ കുറ്റസമ്മതത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ ചുരുളഴിഞ്ഞത്. 

അധ്യാപകനായ രാഹുൽ മീണ (30), സോനു കൻവർ (28) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് ഇവർ തമ്മിൽ കണ്ടുമുട്ടുകയും അടുപ്പം വളരുകയും ചെയ്തത്. ഇവർ തമ്മിൽ ബന്ധം വളർന്നതോടെ രാഹുൽ ഭാര്യയുമായി വഴക്ക് പതിവായി. പ്രശ്നപരിഹാരത്തിനായി രാഹുലിന്റെ ഭാര്യ, സിദ്ധനായ ഭലേഷ് കുമാറിന്റെ അടുത്തെത്തി. കഴിഞ്ഞ എട്ടു വർഷങ്ങളിലായി അവിടെയുള്ള ആളുകൾക്ക് ഏലസ്സും മറ്റും നിർമ്മിച്ചു കൊടുക്കുന്ന സിദ്ധനായിരുന്നു ഭലേഷ് കുമാർ. 

സോനുവിനോട് താത്പര്യമുണ്ടായിരുന്ന ഭലേഷ് കുമാർ, രാഹുലും സോനുവും തമ്മിലുള്ള ബന്ധത്തെക്കുരിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇതറിഞ്ഞ രാഹുലും സോനുവും വ്യാജ പീഡന പരാതി നൽകുമെന്ന് പറഞ്ഞ് ഭലേഷ് കുമാറിനെ  ഭീഷണിപ്പെടുത്തി. വർഷങ്ങളായി താൻ നേടിയെടുത്ത ജനപ്രീതി നഷ്ടമാകുമെന്ന ഭീതിയിൽ ഭലേഷ് കുമാർ രാഹുലിനെയും സോനുവിനെ‍യും കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 

സൂപ്പർ​ഗ്ലൂ പശയുടെ 50 ട്യൂബുകൾ വാങ്ങി അവയെല്ലാം ഒന്നിച്ച് ഒരു കുപ്പിയിലേക്കാക്കി. നവംബർ 15 ന് രാഹുലിനോടും സോനുവിനോടും വനത്തിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ഭലേഷ് കുമാർ ആവശ്യപ്പെട്ടു. ഒപ്പം തന്റെ മുന്നിൽ വെച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാനും പറഞ്ഞു. ഇവർ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സമയത്ത് പശ ഇവരുടെ ദേഹത്തേക്ക് ഒഴിച്ചു. അനങ്ങാൻ വയ്യാതായ ഇവരെ ഭലേഷ് കുമാർ ആക്രമിക്കുകയായിരുന്നു. 

രാഹുലിന്റെ കഴുത്തറക്കുകയും സോനുവിനെ കുത്തി മുറിവേൽപിക്കുകയും ചെയ്തു. പരസ്പരം വേർപെടാനുള്ള ശ്രമത്തിനിടയിൽ ഇവരുടെ ത്വക്ക് ഉരിഞ്ഞുമാറിയതായും പൊലീസ് പറയുന്നു.  കൃത്യത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.  50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഭലേഷ് കുമാർ പിടിയിലായത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ  കുറ്റസമ്മതം നടത്തുകയും ചെയ്തു. 

മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; 'കേസിൽ കുരുക്കി തേജോവധം ചെയ്തു', 7 പേർക്കെതിരെ ആത്മഹത്യാക്കുറിപ്പ്

click me!