
പുരി: സ്കൂൾ അധ്യാപികയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ആക്രമിക്കുകയും ചെരിപ്പുമാല അണിയിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സഹപ്രവർത്തകനുമായി അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. സഹപ്രവർത്തകനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തി. ഒഡീഷയിലെ പുരിയിലാണ് സംഭവം നടന്നത്.
ഭർത്താവുമായി അകന്ന് കഴിയുന്ന അധ്യാപിക പുരിയിലെ നീമപാഡയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോളജ് അധ്യാപകനായ ഭർത്താവുമായി അധ്യാപികയ്ക്ക് നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഭർത്താവും കുറച്ച് കൂട്ടുകാരും ചേർന്ന് അധ്യാപികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.
വീടിനുള്ളിൽ യുവതിക്കൊപ്പം പുരുഷ സുഹൃത്തിനെ കണ്ടതോടെ ഇരുവരെയും ഭർത്താവ് ആക്രമിച്ചു. യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തേക്കിട്ട് മർദിക്കുന്നതും ചെരിപ്പുമാല അണിയിക്കുന്നതുമായ ദൃശ്യം പുറത്തുവന്നു. നാട്ടുകാരുടെ മുന്നിൽ വെച്ച് ഇരുവരെയും റോഡിലൂടെ നടത്തിച്ചു. പുരുഷ സുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊതുസ്ഥലത്ത് അപമാനിക്കുകയും ചെയ്തു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കരഞ്ഞു കൊണ്ടാണ് യുവതി റോഡിലൂടെ നടന്നത്. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനും ഭർത്താവിനെയും കൂട്ടുകാരിൽ ഒരാളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam