
ഹൈദരാബാദ്: ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തിരപ്പതി ക്ഷേത്രത്തിൽ എത്തി അനുഗ്രഹം തേടി ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം ചന്ദ്രയാൻ മൂന്നിന്റെ ചെറിയ മാതൃകയുമായി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിക്കുകയായിരുന്നു. എട്ട് ശാസ്ത്രജ്ഞരുടെ ഉൾപ്പെടുന്ന സംഘമാണ് രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തിരുപ്പതിയിൽ എത്തിയത്.
നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരുക. വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകിയിരുന്നു. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക.
ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് എൽവിഎം ത്രീ റോക്കറ്റിലേറി ചന്ദ്രയാൻ മൂന്ന് യാത്ര തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും.
ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും.
ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ. എല്ലാ വിജയകരമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുപ്പതി സന്ദർശനത്തിന് എത്തിയ ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
'എന്തിനാണ് ഇപ്പോൾ വന്നത്?' പ്രളയത്തിൽ മുങ്ങിയ പ്രദേശം സന്ദർശിച്ച എംഎൽഎയെ തല്ലി സ്ത്രീ, വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam