
ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽമീഡിയിയൽ പ്രചരിപ്പിച്ച 15 വയസ്സുകാരന് ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. 10,000 രൂപ പിഴയടക്കാനും ബോർഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രസിഡന്റ് അഞ്ജൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു.
കുട്ടി സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ സന്ദേശത്തോടുകൂടിയ മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചു. സഹസ്വാൻ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 505 ഐടി ആക്ട് സെക്ഷൻ 67 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചു- അഡ്വക്കേറ്റ് അതുൽ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam