എവിടെ നിന്നെന്നറിയാതെ തെറിച്ചുവന്ന ഇരുമ്പ് പൈപ്പ് തലയിലിടിച്ച് 16കാരി മരിച്ചു; സിസിടിവി നോക്കിയ പിതാവ് കണ്ടത് അപകടകരമായ പടക്കം പൊട്ടിക്കൽ പരീക്ഷണം

Published : Oct 25, 2025, 09:54 PM IST
cctv visual

Synopsis

പൈപ്പ് തെറിച്ച് തലയിലിടിച്ച് 16 വയസ്സുകാരിയായ ഹീന എന്ന വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചതിന് ഒരു യുവാവിനെയും രണ്ട് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു.

അഹമ്മദാബാദ്: ദീപാവലി ആഘോഷത്തിനിടെ ഇരുമ്പ് പൈപ്പിനുള്ളിൽ വെച്ച് പടക്കം പൊട്ടിച്ചപ്പോൾ, തെറിച്ചുപോയ പൈപ്പ് തലയിലിടിച്ച് 16 വയസ്സുകാരിക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ സബർമതിയിലെ ചെയിൻപൂർ ഏരിയയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 21-നാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

ചെയിൻപൂർ ഏരിയയിൽ, ഒരു യുവാവും രണ്ട് പ്രായപൂർത്തിയാകാത്തവരും ചേർന്ന് പടക്കം ഇരുമ്പ് പൈപ്പിനുള്ളിൽ വെച്ച്, അത് കല്ലുകൾക്കിടയിൽ തിരുകി വെച്ച് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പടക്കം പൊട്ടിയപ്പോൾ ഇരുമ്പ് പൈപ്പ് അതിവേഗത്തിൽ തെറിച്ചുപോവുകയും, സമീപത്ത് നിന്നിരുന്ന ഹീന എന്ന 11-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയിൽ ശക്തമായി ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹീനയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അടുത്ത ദിവസം വൈകുന്നേരം ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഒക്ടോബർ 21-ന് രാത്രി 11:45-ഓടെയാണ് അപകടം നടന്നത്. ഇരുമ്പ് പൈപ്പ് ഇടിച്ചെന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും കൃത്യമായി മനസിലായിരുന്നില്ല. ഹീനയുടെ അച്ഛൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് പിന്നിലെ കാരണം വ്യക്തമായത്. ശ്യാം സൃഷ്ടി എന്ന കെട്ടിടത്തിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ശിവാങ് എന്ന യുവാവും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളും ചേർന്ന് ഇരുമ്പ് പൈപ്പും പടക്കവും ഉപയോഗിച്ച് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് കണ്ടെത്തുകയായിരുന്നു.

ദൃശ്യങ്ങൾ സബർമതി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 'ഇരുമ്പ് പൈപ്പിൽ പടക്കം വെച്ച് അശ്രദ്ധമായി പൊട്ടിക്കുകയായിരുന്നു. പൈപ്പ് തെറിച്ചുപോയി ഹീനയുടെ തലയിൽ ഇടിച്ചതാണ് മരണത്തിന് കാരണമായത്," എന്ന് സബർമതി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യുവരാജ്‌സിംഗ് വാദേല സ്ഥിരീകരിച്ചു. പ്രതികളെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ