തെരഞ്ഞെടുപ്പിന് ശേഷവും നിതീഷുമായി ഒരു സഖ്യവുമുണ്ടാകില്ല; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

By Web TeamFirst Published Oct 27, 2020, 11:01 AM IST
Highlights

റാലിക്ക് വൻ തോതിൽ ആളെത്തുന്നത് തൊഴിലില്ലായ്മയ്ക്കെതിരെയുള്ള രോഷം കാരണമാണെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ തേജസ്വി യാദവ് പറയുന്നു. 

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷവും നിതീഷുമായി ഒരു സഖ്യവുമുണ്ടാകില്ലെന്ന് തേജസ്വി യാദവ്. ജനങ്ങൾ തള്ളുന്ന നിതീഷിനെ ആർജെഡി സ്വീകരിക്കില്ലെന്ന് തേജസ്വി യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിരാഗ് പാസ്വാനെ ശ്രദ്ധിക്കുന്നില്ലെന്നും തേജസ്വി വ്യക്തമാക്കി. സ്വന്തം പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. തൊഴിലില്ലായ്മയാണ് പ്രധാന വിഷയം. തേജസ്വി നിലപാട് വ്യക്തമാക്കുന്നു.

റാലിക്ക് വൻ തോതിൽ ആളെത്തുന്നത് തൊഴിലില്ലായ്മയ്ക്കെതിരെയുള്ള രോഷം കാരണമാണെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ തേജസ്വി യാദവ് പറയുന്നു. 

കൊവിഡ് കാലത്ത് ലോകത്തെ ആദ്യത്തെ വലിയ തെരഞ്ഞെടുപ്പിനാണ് ബുധനാഴ്ച തുടക്കമാകുന്നത്. ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മണ്ഡലങ്ങളിൽ ദളിത് വോട്ടുകളാണ് പ്രധാനം.നിതീഷ്കുമാറിനെതിരെ രോഷം എല്ലായിടത്തും പ്രകടമാകുന്നുണ്ട്. ഒരു കാലത്ത് നിതീഷിനൊപ്പം നിന്ന സ്ത്രീ വോട്ടർമാരും ഇത്തവണ സ്വരം മാറ്റുകയാണ്. കുടിയേറ്റ തൊഴിലാളി വിഷയം കൈകാര്യം ചെയ്ത രീതിയും തൊഴിലില്ലായ്മയും ആണ് രോഷത്തിന് പ്രധാന വിഷയം. 

ബിജെപി സ്വന്തം സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് ഭരണവിരുദ്ധ വികാരം കണ്ട് ബിജെപി നിതീഷിൻറെ ചിത്രം പാർടി പോസ്റ്ററിൽ നിന്ന് ഒഴിവാക്കുക വരെ ചെയ്തു. 

തേജസ്വി യാദവിന് തല്ക്കാലം മഹാസഖ്യ വോട്ടർമാരുടെ താരമാകാൻ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം യുവാക്കളുടെ പിന്തുണ നേടാനും വോട്ടെടുപ്പിന് തൊട്ടുമുമ്പ് തേജസ്വിക്കാവുന്നു. ചിരാഗ് പാസ്വാൻറെ നിലപാട് നിതീഷ് കുമാറിനെ പ്രചാരണത്തിൽ പ്രതിരോധത്തിലാക്കുന്നുണ്ട്.

മത്സരം ഏകപക്ഷീയമല്ല. ഓരോ ദിവസവും മുന്നണികൾക്കിടയിലെ വിടവ് കുറയുന്നു. കൊവിഡ് കാലത്ത് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ആർക്കാണ് ശേഷി എന്നതും ഫലത്തിൽ നിർണ്ണായകമാകും.

click me!