
ഹൈദരാബാദ്: തൊഴില്‍ രഹിത വേതനം കുത്തനെ ഉയര്‍ത്തി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്ര ശേഖരറാവുവാണ് ഈ കാര്യംഅറിയിച്ചത്. വര്‍ധന വരുന്ന സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ നിലവില്‍ വരും. പ്രതിമാസം ഇനി 3,016 രൂപയായിരിക്കും തൊഴില്‍രഹിത വേതനം.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 2018ലാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി പ്രധാന വാഗ്ദാനമായി തൊഴില്‍ രഹിത വേതനം ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ടിആര്‍എസ് അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കാത്തതില്‍ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.
2019-20 ലെ വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി റാവു ഈ പദ്ധതിക്കായി 1,810 കോടി രൂപ ടോക്കണായി അനുവദിച്ചിരുന്നു. ഇതിന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി ഒരു സമിതിയെയും നിയോഗിച്ചിരുന്നു.
സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 10 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവ ജനങ്ങളുടെ എണ്ണം 10 ലക്ഷം എന്ന കണക്കില്‍ എടുത്താല്‍ പുതിയ പ്രഖ്യാനങ്ങള്‍ പ്രകാരം പ്രതിവര്‍ഷം 3,600 കോടി രൂപ തൊഴില്‍ രഹിത വേതനത്തിനായി നീക്കിവയ്‌ക്കേണ്ടിവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam