
ഹൈദരാബാദ്: തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 17ന് നാഗാർജിനസാഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതാണ് സന്ധ്യ. ഏപ്രിൽ 20ന് പനി ബാധിച്ചു. പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി.
ഹൈദരബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മെയ് എട്ടിന് സന്ധ്യ മരിച്ചു. 35 വയസ്സായിരുന്നു. തന്റെയും എട്ടുവയസ്സുകാരി മകളുടെയും ലോകം തന്നെ തകർന്നുവെന്നാണ് ഭർത്താവ് കമ്മംപട്ടി മോഹൻ റാവു
സന്ധ്യയുടെ മരണത്തോട് പ്രതികരിച്ചത്.
എന്റെ ഭാര്യയെ മാത്രമല്ല, എനിക്ക് എന്റെ ലോകം തന്നെ നഷ്ടമായി. എന്തിനാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു എംഎൽഎയ്ക്ക് വേണ്ടി എത്രപേരാണ് മരിച്ചത്. എന്റെ കുടുംബം തകർന്നു. ലോക്ക്ഡൗണിന് ശേഷമോ, എല്ലാവരും വാക്സിൻ സ്വീകരിച്ചതിന് ശേഷമോ മതിയായിരുന്നില്ലേ തെരഞ്ഞെടുപ്പ് - മോഹൻ റാവു ചോദിച്ചു.
മോഹൻ റാവുവും മകളും മാത്രമല്ല, 15 കുടുംബങ്ങളാണ് സമാനമായ അവസ്ഥ നേരിടുന്നത്. കൊവിഡ് വ്യാപനത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിരവധി പേർക്ക് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിച്ചത് 500 ഓളം അധ്യാപകർക്കാണെന്ന് നിരീക്ഷിച്ച തെലങ്കാന ഹൈക്കോടതി അവരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാധിക്കപ്പെട്ടവരുടെ കുടുംബം ഉപതെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam