
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പരിഹാസപൂര്‍വ്വം ഉപദേശം നല്‍കിയ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പുരി കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത്. കോണ്‍ഗ്രസ് ഈ യാത്രയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു പരിഹാസത്തിന്‍റെ അടിസ്ഥാനം.
കോൺഗ്രസിനുള്ള ഒരു ഉപദേശം: ഇന്ധനവില കുറയ്ക്കുന്നതിനെതിരെ കണ്ണടച്ചിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനം നിറച്ച് സാധാരണക്കാരന്‍റെ അനുഭവങ്ങളില്‍ നിന്നും പഠിക്കാം. ഉദാഹരണത്തിന്, തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ലിറ്ററിന് 14.5 രൂപ എന്ന വ്യത്യാസമുണ്ട്, ആദ്യ ട്വീറ്റില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയായ ഹർദീപ് സിംഗ് പുരി പറയുന്നു.
യാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലെ ഇന്ധന വില പ്രദര്‍ശിപ്പിക്കുന്ന ചിത്രവും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ അദ്ദേഹത്തിന്‍റെ ടീഷര്‍ട്ടിന്‍റെ വില സംബന്ധിച്ച് ഒരു ട്വീറ്റ് ബിജെപി നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നേരിട്ട് പരിഹാസം നടത്തിയത്.
അതേ സമയം 'ഭാരത് ജോഡോ യാത്രയില്‍' രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും രാത്രികളില്‍ തങ്ങുന്ന കണ്ടെയ്‌നറുകളെ ചൊല്ലി ബിജെപി നേരത്തെ പരിഹാസം ഉന്നയിച്ചിരുന്നു. 5 സ്റ്റാര്‍ താമസം എന്ന നിലയിലായിരുന്നു പരിഹാസം. കോൺഗ്രസ് ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്.
കണ്ടെയ്‌നറുകൾ വളരെ അടിസ്ഥാനപരമായ ചിലവ് കുറഞ്ഞ സംവിധാനമാണ്. "അമിത് ഷായും അമിത് മാളവ്യയും ഈ കണ്ടെയ്‌നറുകൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പോൾ അവർക്ക് ഒരു കണ്ടെയ്‌നറിൽ ജീവിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ഇത് രഥയാത്ര പോലെയല്ല. ഇത് 'ടൊയോട്ട യാത്ര' അല്ലെങ്കിൽ 'ഇന്നോവ യാത്ര' അല്ല. നമ്മുടേത് ഒരു പദയാത്രയാണ്, കണ്ടെയ്നറുകൾ ചൈനയിൽ നിർമ്മിച്ചതല്ല," കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. കണ്ടെയ്‌നറുകൾ ഘടിപ്പിച്ച ട്രക്കുകൾ സ്വകാര്യ കമ്പനിയുടേതാണെന്നും അദാനി ഏറ്റെടുത്തതല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് കണ്ടെയ്‌നറുകളുടെ ഉൾഭാഗത്തിന്‍റെ വീഡിയോകൾ പുറത്തുവിട്ടതിന് ശേഷവും ബിജെപി അവയെ ലക്ഷ്വറി കണ്ടെയ്‌നറുകൾ അല്ലെങ്കിൽ 5-നക്ഷത്ര കണ്ടെയ്‌നറുകൾ എന്ന് വിളിക്കുകയാണെന്നും ജയറാം രമേശ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam