
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിളിച്ച കൊവിഡ് അവലോകനയോഗം ആരംഭിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളും വിലയിരുത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുക്കുന്നുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്തമായിരിക്കണമെന്നും ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
1,59,632 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 5,90,611 ആയി ഉയർന്നു. ഇതില്‍ 3623 കേസുകളും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളേക്കാള്‍ ഇരട്ടി മൂന്നാം തരംഗത്തിലുണ്ടാകുമെന്ന് കാണ്‍പൂര്‍ ഐഐടി പ്രൊഫസർ മനിന്ദ്ര ആഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് മൂന്നാം തരംഗത്തിലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ പോകുന്നത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആകാം. ദില്ലിയിലും മുംബൈയിലും ഈ മാസം പകുതിയോടെ തന്നെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു