
ചെന്നൈ: പ്രണായാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ചെന്നൈയിൽ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിനിയുടെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗർ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കി ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർഥിനിയായ സത്യയെ സതീഷ് എന്ന യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.
വിദ്യാർഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ആദംബാക്കം സ്വദേശി സതീഷിനെ (23) പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. സത്യയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയതിനെ തുടർന്ന് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.
വ്യാഴാഴ്ച ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. സത്യ തൽക്ഷണം മരിച്ചു. തല തകർന്നാണ് സത്യ മരിച്ചത്. ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയിൽ കൊലയാളിയായി സതീഷ് എത്തിയത്. പ്രണയാഭ്യർത്ഥനയെ നിരസിച്ചതുമായി ബന്ധപ്പെട്ട് വഴിയിൽ വച്ചും മൗണ്ട് സ്റ്റേഷനിൽ വച്ചും തർക്കം ഉണ്ടായി. പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ ഇയാൾ സത്യയെ ശല്യം ചെയ്യുക പതിവായിരുന്നു. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരത ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam