
മുംബൈ: മുംബൈയിലെ പുതുതായി നിർമ്മിച്ച അടൽ സേതു കടൽപ്പാലത്തിൽ നിന്ന് വനിതാ ഡോക്ടർ എടുത്ത് ചാടിയതായി പൊലീസ്. ടാക്സിയിലെത്തിയാണ് കടൽപ്പാലത്തിൽ നിന്ന് 43 കാരിയായ ഡോക്ടർ താഴേക്ക് ചാടിയത്. ബുധനാഴ്ചയാണ് സംഭവം. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് അടൽ സേതു. അതേസമയം, കടലിൽ ചാടിയ വനിതാ ഡോക്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
അതിനിടെ, മുംബൈയിലെ അവരുടെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കിഞ്ചൽ കാന്തിലാൽ ഷാ എന്ന വനിതാ ഡോക്ടറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈയിലെ പരേൽ ഏരിയയിലെ ദാദാസാഹേബ് ഫാൽക്കെ റോഡിലാണ് കിഞ്ചൽ പിതാവിനൊപ്പം താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്ത് നിന്ന് ടാക്സിയിലാണ് ഇവർ പാലത്തിലെത്തുന്നത്. കടൽപ്പാലത്തിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ യുവതി ഡ്രൈവറോട് ടാക്സി നിർത്താൻ ആവശ്യപ്പെടാൻ തുടങ്ങി. ഡ്രൈവർ മടിച്ചെങ്കിലും അവൾ നിർബന്ധിച്ചതിനാൽ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. പിന്നീട് അവർ പുറത്തിറങ്ങി പാലത്തിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഡ്രൈവർ നവി മുംബൈ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തീരദേശ പൊലീസിൻ്റെയും പ്രദേശ വാസികളുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ കിഞ്ചലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
തിങ്കളാഴ്ച ചില ജോലികൾക്കായി പുറത്തേക്ക് പോവുകയാണെന്ന് പിതാവിനെ വിളിച്ചറിയിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൻ്റെ ജീവിതം അവസാനിപ്പിക്കാൻ അടൽ സേതുവിലേക്ക് പോകുകയാണെന്ന് കുറിപ്പിലുണ്ട്. എട്ട് വർഷമായി തുടരുന്ന കടുത്ത വിഷാദമാണ് അടൽ സേതുവിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് കുറിപ്പിൽ പറഞ്ഞതായി പൊലീസ് പറയുന്നു.
കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam