
ദില്ലി: അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‍സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു. ഗാന്ധി പ്രതിമക്ക് മുന്‍പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍ലമെന്‍റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലുംരാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം കനത്തു. ഇരുസഭകളും നിര്‍ത്തിവെച്ചു. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.
എല്‍ഐസിയേയും എസ്ബിഐയേയും ദുരൂപയോഗം ചെയത് അദാനി ഗ്രൂപ്പിനെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. വിമര്‍ശനം കടുക്കുമ്പോള്‍ ന്യായീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വീണ്ടുമെത്തി. അദാനി ഗ്രൂപ്പിന് തുറമുഖങ്ങളും വിമാനത്താവങ്ങളും നല്‍കിയത് ബിജെപി സര്‍ക്കാരുകള്‍ മാത്രമല്ല കേരളത്തിലും രാജസ്ഥാനിലും ഛത്തീസ് ഘട്ടിലും പശ്ചിമബംഗാളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ കിട്ടിയത് മറ്റ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്താണെന്നും ഒരു ഇംഗ്ലിഷ് വാര്‍ത്താ ചാനലിനോട് ധനമന്ത്രി പറഞ്ഞു.
ഇടത് ചിന്താഗതി പുലര്‍ത്തുന്ന മാധ്യമങ്ങളും എന്‍ജിഒകളുമാണ് അദാനിയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസും പ്രതിരോധം തീര്‍ത്തു. രാജ്യവ്യാപകമായി എല്‍ഐസി, എസ്ബിഐ ഓഫീസുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അദാനിക്ക് പ്രത്യേക പരിഗണനയില്ലെന്നും കേരളത്തിലടക്കം പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് ബിജെപി ഇതര സര്‍ക്കാരുകളാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യായീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam