
ദില്ലി: കർശന ജാമ്യവ്യവസ്ഥകൾ ജാമ്യം നിഷേധിക്കുന്നതിന് തുല്യമെന്ന നീരീക്ഷണവുമായി സുപ്രീംകോടതി. ലഹരിക്കേസിൽ മലയാളി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നീരീക്ഷണം. തമിഴ്നാട്ടിലെ തേനിയിൽ ലഹരിക്കേസിൽ അറസ്റ്റിലായ അതിരമ്പുഴ സ്വദേശിയായ ഫൈസലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ ഫൈസലിനെ പത്ത് വർഷത്തെ തടവിന് വിചാരണക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീലിൽ മദ്രാസ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചെങ്കിലും കർശന ജാമ്യവ്യവസ്ഥ ഏർപ്പെടുത്തി.
സർക്കാർ ജീവനക്കാർ ജാമ്യം നിൽക്കണമെന്നായിരുന്നു വ്യവസ്ഥ. പ്രതി വീണ്ടും കുറ്റം ചെയ്യില്ലെന്ന് സർക്കാർ ജീവനക്കാർ എഴുതി നൽകണമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കി. തേനി പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും പത്തരയ്ക്ക് ഹാജരാകണമെന്നും വ്യവസ്ഥ പറയുന്നു. എന്നാൽ, ഇത് പ്രയോഗികമല്ലെന്ന് വ്യക്തമാക്കിയുള്ള അപ്പീൽ അംഗീകരിച്ചാണ് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യവസ്ഥകൾ റദ്ദാക്കി ജാമ്യം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. പ്രതിയായ ഫൈസലിനായി അഭിഭാഷകൻ എം ആർ അഭിലാഷ് ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam