'യുദ്ധത്തിൽ മരിച്ചത് 240ലധികം പേർ; പലായനം ചെയ്തത് ലക്ഷക്കണക്കിന് പേർ'; 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ

By P R PraveenaFirst Published Feb 27, 2022, 8:21 AM IST
Highlights

യുദ്ധ ഭൂമിയിൽ നിന്ന് അയൽരാജ്യങ്ങളിക്ക് അഭയാർഥി പ്രവാഹം കൂടി. കൂടുതലും പോളണ്ടിലേക്കാണ് പലായനം. മോഘഡോവ, ഹം​ഗറി, റുമാനിയ,സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്നും ആളുകൾ എത്തുകയാണ്

ദില്ലി: റഷ്യയുടെ(russia) യുക്രൈൻ(ukraine) അധിനിവേശത്തിന്റെ ​ദുരന്തം ഭീകരമെന്ന് യു എൻ(UN). റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതതും  പട്ടിണിയിലാകുന്നതും കൊടും ദുരിത്തിലാകുന്നതും.

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായി മരണപ്പെട്ടുവെന്ന് യു എൻ റിപ്പോർട്ട് പറയുന്നു. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യു എന്റെ കണക്ക്. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു ലക്ഷത്തി അറുപതിനായിരം പേർ അഭയം തേടി മറ്റുരാജ്യങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്നും യു എൻ റിപ്പോർട്ട് പറയുന്നു.

യുദ്ധ ഭൂമിയിൽ നിന്ന് അയൽരാജ്യങ്ങളിക്ക് അഭയാർഥി പ്രവാഹം കൂടിയിട്ടുണ്ട്. കൂടുതലും പോളണ്ടിലേക്കാണ് പലായനം. മോഘഡോവ, ഹം​ഗറി, റുമാനിയ,സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്നും ആളുകൾ എത്തുകയാണ്. 

കീ5വിലും ജനവാസ മേഖലകളിലും അടക്കം റഷ്യയുടെ അതിരൂക്ഷ ആക്രമണം തുടരുകയാണ്. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഇതിനിടെ യുക്രൈനെ സഹായിക്കാൻ കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. യുക്രൈനിലേക്ക് പ്രതിരോധ ആയുധങ്ങൾ അയക്കാൻ ഫ്രാൻസ് തീരുമാനിച്ചു. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രൈനിന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉൽപ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം അനുമതി നൽകി.

രാജ്യം വിടില്ലെന്നും റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം സംരക്ഷിച്ചു കിട്ടും വരെ ആയുധം താഴെ വയ്ക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി പറഞ്ഞു.കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാ​ഗ്ദാനം യുക്രൈൻ (Ukraine)  പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി(Volodymyr Zelensky) നിരസിച്ചു. 'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ‌ മാധ്യമമായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. 

ബ്രിട്ടനിലെ യുക്രൈൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമ റിപ്പോർട്ട്. 'യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട' എന്ന് സെലൻസ്കി പറഞ്ഞതായി യുക്രൈൻ എംബസി ട്വീറ്റ് ചെയ്യുകയായിരുന്നു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നു എന്നും എംബസി ട്വീറ്റ് ചെയ്തു.

ഇതിനിടെ യുക്രൈനിൽ നിന്നുളള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ​ഗം​ഗ എന്നുപേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 500ലേറെ പേർ ഇന്ത്യ‌യിൽ തിരിച്ചെത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിക്കും വരെ ഓപറേഷൻ ​ഗം​ഗ എന്ന ദൗത്യം തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. യു‌ക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾക്ക് കേരള സർക്കാർ സൗജന്യ യാത്ര ഉറപ്പാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ലഭ്യത അനുസരിച്ച് തിരുവനന്തപുരം,കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് മലയാളികളെ എത്തിക്കുന്നത്. 


 

click me!