ട്രെയിനിലെ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് നീതിയല്ലെന്ന് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. ബെർത്ത് ലഭിക്കാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നൽകണമെന്ന് സമിതി

ദില്ലി: ട്രെയിനിൽ ആർ എ സി ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് നീതിയല്ലെന്ന് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി). ബെർത്ത് സൗകര്യം ലഭിക്കാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നൽകാനുള്ള സംവിധാനം റെയിൽവേ മന്ത്രാലയം ഏർപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങൾ

റെയിൽവേയുടെ പ്രവർത്തനങ്ങളിലെ കൃത്യനിഷ്ഠയും ട്രെയിനുകളുടെ യാത്രാസമയവും സംബന്ധിച്ച് ഫെബ്രുവരി 4-ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതി ചില ശുപാർശകൾ മുന്നോട്ടുവെച്ചത്. ചാർട്ട് തയ്യാറാക്കിയ ശേഷവും ആർ എ സി വിഭാഗത്തിൽ തന്നെ തുടരുന്ന യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ലഭിക്കുന്നില്ല. എന്നാൽ ഇവർ സ്ലീപ്പർ/എസി ക്ലാസുകളിലെ നിരക്ക് തന്നെ നൽകേണ്ടി വരുന്നു. ഇത് ശരിയല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഒരു സീറ്റിൽ രണ്ട് പേർ വീതം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം പരിഗണിച്ച്, യാത്രക്കാർക്ക് ഭാഗിക റീഫണ്ട് നൽകാൻ റെയിൽവേ പ്രത്യേക സംവിധാനം കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെട്ടു.

നിലവിൽ ഐ ആർ സി ടി സി ചട്ടപ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ ടി ഡി ആർ ഫയൽ ചെയ്യുകയോ ചെയ്തില്ലെങ്കിൽ ആർ എ സി ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കില്ല. ഗ്രൂപ്പ് ടിക്കറ്റുകളിൽ ചിലർക്ക് കൺഫേം ആകുകയും ചിലർ ആർഎ സിയിൽ തുടരുകയും ചെയ്താൽ, എല്ലാവരുടെയും ടിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ ക്യാൻസൽ ചെയ്താൽ മാത്രമേ റീഫണ്ട് അനുവദിക്കൂ. റെയിൽവേ മന്ത്രാലയം ഈ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ, ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് അത് ആശ്വാസമാകും.