
ദില്ലി: ഞായറാഴ്ച രാവിലെ അടിയന്തരമായി ലാൻഡിംഗ് നടത്തി രണ്ട് ദിവസം പിന്നിട്ടിട്ടും ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. അസാധാരണമായ ഒരു സംഭവമാണിതെന്ന് സൈനിക, വ്യോമയാന വിദഗ്ധർ വിശേഷിപ്പിച്ചു.
അതേസമയം, മെക്കാനിക്കൽ തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണമെന്ന്ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം വിമാനവാഹിനിക്കപ്പലിൽ തിരിച്ചെത്തിക്കുന്നതിനായി ശ്രമങ്ങൾ നടന്നുവരികയാണ്.
എഫ്-35 പോലെ അഞ്ചാം തലമുറയിൽപ്പെട്ട വിലയേറിയ യുദ്ധവിമാനം 48 മണിക്കൂർ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. F-35B വേരിയന്റ് ഹ്രസ്വ ടേക്ക്-ഓഫിനും ലംബ ലാൻഡിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാറ്റപ്പൾട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കും. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ നിലവിൽ F-35 വിമാനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, സാധാരണ സംഭവമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വ്യോമസേന, വിമാനത്തിന് സഹായം നൽകുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മോശം കാലാവസ്ഥയാണ് സുരക്ഷിതമായ ലാൻഡിംഗ് സാധ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനിക്കപ്പലിൽ എഫ്-35ബി തിരികെ കയറാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ലോക്ക്ഹീഡ് മാർട്ടിന്റെ F-35 ലൈറ്റ്നിംഗ് II, മൂന്ന് പ്രാഥമിക വകഭേദങ്ങളിൽ വരുന്ന, അഞ്ചാം തലമുറയിലെ, സിംഗിൾ-എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനങ്ങളുടെ ശ്രേണിയിൽപ്പെട്ട വിമാനം, റഡാർ സംവിധാനങ്ങളെ കബളിപ്പിച്ച് ആക്രമണം നടത്താൻ സാധിക്കും.
ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് എഫ്-35 വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam