
ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡില്‍ ആരാണ് മുഖ്യാതിഥിയായി എത്തുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നല്‍കിയ മറുപടി ഇങ്ങനെ, കൊവിഡ് 19 വ്യാപനത്തിന്‍റെ ആഗോളസ്ഥിതി പരിഗണിച്ച് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിന് മുന്‍പ് 1966ലെ റിപ്പബ്ലിക്ക് ദിന പരേഡിലാണ് മുഖ്യാതിഥിയില്ലാതെ രാജ്യത്ത് റിപ്പബ്ലിക്ക് ദിന പരേഡ് നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ തുര്‍ന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി.
ഇതിനെ തുടര്‍ന്ന് മറ്റ് ചില ആഫ്രിക്കന്‍ രാഷ്ട്ര തലവന്മാരെ അടക്കം രാജ്യം റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പരിഗണിച്ചെങ്കിലും, ഒടുവില്‍ ഇത്തവണ അതിഥിയില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam