
സാധാരണ വേഷത്തിൽ സുഹൃത്തിനൊപ്പം കാറിലെത്തിയ ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്ന് പാർക്കിങ് ഫീസായി അമിത തുക ഈടാക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 53 രൂപയുടെ രസീത് നൽകി 60 രൂപ വാങ്ങിയ ജീവനക്കാരനോട് ഏഴ് രൂപ തിരികെ ചോദിക്കുമ്പോൾ പുച്ഛത്തോടെയായിരുന്നു സംസാരം. മര്യാദ കൈവിടാതെ പിന്നെയും ചോദിച്ചപ്പോൾ നിങ്ങൾ നിയമം പാലിക്കണമെന്നായി ജീവനക്കാരൻ. എന്നാൽ അങ്ങനെ തന്നെയാവട്ടെ എന്ന് പൊലീസുകാരനും.
ഉത്തർപ്രദേശിലെ ഹാപൂർ എസ്.പിയായ അഭിഷേക് വർമയാണ് വീഡിയോയിലുള്ളത്. സ്വകാര്യ വാഹനത്തിൽ സാധാരണ വേഷം ധരിച്ച് അദ്ദേഹം തൊട്ടടുത്ത പ്രദേശമായ ബ്രിജ്ഗട്ടിലെത്തുന്നു. അവിടെ വാഹനം പാർക്ക് ചെയ്യാൻ നേരത്താണ് സംഭവങ്ങളുടെ തുടക്കം. പണം കൊടുത്തപ്പോൾ കരാറുകാരന്റെ ജീവനക്കാരൻ പാർക്കിങ് രസീത് നൽകി. എന്നാൽ രസീതിൽ നോക്കിയപ്പോൾ തുക 53 രൂപ. തന്റെ കൈയിൽ നിന്ന് വാങ്ങിയത് 60 രൂപയാണല്ലോ എന്ന് എസ്.പി. ഏഴ് രൂപ തിരികെ തരാൻ മാന്യമായി ആവശ്യപ്പെട്ടു.
പൈസ തിരികെ ചോദിച്ചപ്പോൾ 60 രൂപയാണ് ചാർജെന്നും എല്ലാവരും അതാണ് തരുന്നതെന്നും ജീവനക്കാർ പറയുന്നു. രസീതിൽ 53 രൂപയല്ലേ ഉള്ളൂ എന്ന് ചൂണ്ടിക്കാട്ടുമ്പോൾ അതേച്ചൊല്ലി കുറച്ച് നേരം പരസ്പരം സംസാരം പിന്നെ പുച്ഛത്തോടെ നിങ്ങള്‍ നിയമം അനുസരിക്കൂ എന്ന് പറയുകയാണ് ജീവനക്കാര്‍. എന്നാൽ ശരി ഞാൻ നിയമം പാലിച്ചുകൊള്ളാം എന്ന് എസ്.പി മറുപടിയും നൽകുന്നത് വീഡിയോയിൽ കാണാം.
പാർക്കിങ് ഫീസ് പിരിക്കാൻ കരാർ എടുത്ത നാല് ജീവനക്കാരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇവരുടെ മുഖം മറച്ച ചിത്രം എസ്.പി എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിയമത്തിന് വിധേയമായി പ്രവർത്തിച്ചാൽ നേട്ടമുണ്ടാകും എന്നാണ് എസ്.പി പങ്കുവെച്ച ചിത്രത്തിന് എക്സിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഉദ്യഗസ്ഥന്റെ നടപടിയിൽ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇത് മറ്റ് പൊലീസുകാരും മാതൃകയാക്കണമെന്നും സാധാരണ ജനങ്ങളിലൊരാളായ നാട്ടിൽ ഇറങ്ങിനോക്കുമ്പോൾ അറിയാം ജനങ്ങളുടെ ദുരിതമെന്നും ആളുകള്‍ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam