
ദില്ലി: കഴിഞ്ഞ ദിവസം നടന്ന വിചിത്രമായൊരു സംഭവത്തിന്റെ ചെറിയ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. കവർച്ച നടത്താൻ ബൈക്കിലെത്തിയ രണ്ടുപേർ ദമ്പതികളെ തടയുന്നതും ഒടുവിൽ എന്തോ ഒന്ന് ദമ്പതികൾക്ക് നൽകി അവർ മടങ്ങുന്നതുമാണ് അത്ര വ്യക്തമല്ലാത്ത ദൃശ്യത്തിൽ ഉള്ളത്. എന്നാൽ സംഭവത്തിന്റെ വാസ്തവം വൈകാതെ പുറത്തുവന്നു. ഒരു സിനിമാ കഥയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്.
റോഡിൽ നടന്നുപോവുകയായിരുന്ന ദമ്പതികളെ കവർച്ചക്കാർ പരിശോധിച്ചപ്പോൾ 20 രൂപ മാത്രമാണ് കണ്ടെത്താനായത്. മറ്റൊന്നും കണ്ടെത്താതിരുന്നപ്പോൾ മോഷ്ടാവ് ദയാലുവായി. കവർച്ചക്കെത്തിയവർ ദമ്പതികൾക്ക് 100 രൂപ നൽകി മടങ്ങുകയായിരുന്നു. കിഴക്കൻ ദില്ലിയിലെ ഷഹ്‌ദാരയിലെ ഫാർഷ് ബസാർ ഏരിയയിലെ സിസിടിവി ക്യാമറയിലാണ് 'അനുകമ്പയുള്ള കള്ളൻമാരുടെ' അപൂർവ കാഴ്ച പതിഞ്ഞത്.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, യവാക്കളെന്ന് തോന്നുന്ന രണ്ട് പുരുഷന്മാർ ബൈക്കിലെത്തുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചിരുന്നു. നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ തന്നെ മറ്റൊരാൾ ദമ്പതികളിലെ പുരുഷനെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒന്നും കിട്ടാതെ മടങ്ങുന്നതിന് മുമ്പ് ഇവർ എന്തോ ദമ്പതികൾക്ക് കൈമാറുകയും ചെയ്യുന്നു. ഒടുവിൽ മോഷ്ടാക്കൾ കൈമാറിയത് 100 രൂപയാണെന്ന് ദമ്പതികൾ തന്നെ പൊലീസിനോട് പറഞ്ഞു.
ഈ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് ഇരുവരെയും തേടിപ്പിടിച്ച് അറസ്റ്റ് ചെയ്തു. പ്രദേശത്തെ 200 -ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു മോഷ്ടാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൌണ്ടന്റായ ദേവ് വർമ, സ്വകാര്യ കമ്പനി ജീവനക്കാരനായ ഹർഷ് രാജ്പുത് എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘം നീരജ് ബവാനയുടെ യൂട്യൂബിലെ വീഡിയോകൾ കണ്ട് ഇയാളുടെ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചായിരുന്നു പ്രവൃത്തിയെന്ന് ഇരുവരും മൊഴി നൽകിയതായും പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam