
നഗ്ദ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് അറസ്റ്റിലായി. നഗ്ദ പൊലീസാണ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ ഈ വിവരം അറിയിച്ചത്..
ഇൻഡോർ ക്രൈംബ്രാഞ്ച് നഗ്ദ പൊലീസിന് ഇയാളുടെ ഫോട്ടോ അയച്ചുനൽകിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയതും നഗ്ദ ബൈപാസ്സിൽ നിന്ന് ഇയാളെ പിടികൂടിയതും. "പൊലീസ് സ്ഥലത്തെത്തി ആളെ പിടികൂടി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ആധാർ കാർഡിലെ വിലാസമനുസരിച്ച് ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണ്". പൊലീസ് പറഞ്ഞു. ഇൻഡോർ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അതിനിടെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രി പദത്തെ ചൊല്ലി അവിടെ വീണ്ടും കലാപം. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. ഡിസംബര്‍ വരെ കാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ വിഭാഗവും മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്നാണ് മുന്നറിയിപ്പ്.
ബിജെപിയുമായി ചേര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് സച്ചിന്‍ പൈലറ്റിന്‍റെ വഴിയടക്കാനുളള ഗലോട്ടിന്‍റെ ശ്രമം. മുഖ്യമന്ത്രിയാക്കാമെന്ന് സച്ചിന് ആരും വാക്ക് കൊടുത്തിട്ടില്ലെന്നും ഗലോട്ട് അവകാശപ്പെട്ടു.അതേ സമയം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ അശോക് ഗലോട്ടിനുള്ളപ്പോള്‍ പ്രശ്നപരിഹാരം എഐസിസിക്ക് കീറാമുട്ടിയാണ്. അംഗബലമില്ലാത്ത സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
Read Also: 'ചരിത്രം തിരുത്തിയെഴുതൂ, കേന്ദ്രസർക്കാർ പിന്തുണയ്ക്കും'; ചരിത്രകാരന്മാരോട് അമിത് ഷാ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam