നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയും മുതിർന്ന നേതാവുമായ ഡോ. നവ്ജോത് കൗർ സിദ്ദു കോൺഗ്രസിൽ നിന്ന് രാജിവച്ചു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നീക്കം, അവർ ബിജെപിയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

ഛണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ, മുതിർന്ന നേതാവുമായ ഡോ. നവ്ജോത് കൗർ സിദ്ദു കോൺഗ്രസ് വിട്ടു. പഞ്ചാബ് പിപിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് ഇവർ രാജിപ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തൻ്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു. ഇവരുടെ പല പ്രസ്താവനകളും സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നിലവിലെ പിസിസി അധ്യക്ഷനെതിരെ അഴിമതി ആരോപണം അടക്കം ഉന്നയിച്ചാണ് പാർട്ടിയിൽ നിന്നുള്ള രാജി. അതിനാൽ തന്നെ ഇവർ ബിജെപിയിലേക്ക് മടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.