
ദില്ലി: മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് - ലക്നൗ, മധുര - ബെംഗളൂരു, ചെന്നൈ - നാഗർകോവിൽ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനിൽ ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു. വന്ദേഭാരതിന് 360 ഡിഗ്രി തിരിയുന്ന ഇരിപ്പിടങ്ങൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പ്രകൃതി രമണീയമായ നാഗർകോവിലിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേ ഭാരത് എന്ന നിലയിൽ ചെന്നൈ എഗ്മോർ - നാഗർകോവിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
തമിഴ്‌നാടിന് അനുവദിച്ച വന്ദേഭാരത് 726 കിലോമീറ്റർ സഞ്ചരിക്കും, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, വിരുദുനഗർ, മധുരൈ, ഡിണ്ടിഗൽ, ട്രിച്ചി, പെരമ്പലൂർ, കടലൂർ, വില്ലുപുരം, ചെങ്കൽപട്ട്, ചെന്നൈ എന്നീ 12 ജില്ലകളിലെ യാത്രക്കാർക്ക് ആധുനികവും വേഗതയേറിയതുമായ ട്രെയിൻ യാത്രാനുഭവം നൽകും. തിരുച്ചിറപ്പള്ളി വഴി മധുരയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണ് മധുര - ബെംഗളൂരു എക്സ്പ്രസ്. ബിസിനസുകാർക്കും വിദ്യാർത്ഥികൾക്കും മറ്റ് ജോലിക്കാർക്കും തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ഈ ട്രെയിൻ സഹായകരമാകും. മീററ്റിനെ ലഖ്‌നൗവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരതും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
വേഗത, സൌകര്യപ്രദമായ യാത്ര എന്നീ ആവശ്യങ്ങൾ വന്ദേ ഭാരത് എക്‌സ്‌പ്രസ് യാഥാർത്ഥ്യമാക്കിയെന്ന് റെയിൽവേ അവകാശപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ഈ ട്രെയിൻ 'മേക്ക് ഇൻ ഇന്ത്യ' യ്ക്ക് കീഴിൽ 2019 ഫെബ്രുവരി 15 നാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ന് നൂറിലധികം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നു. ഇത് 280-ലധികം ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുകയും ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam