അതുപോലെ തന്നെ കൊവിഡ് 19 രോഗികളുമായി സമ്പർക്കം പുലർത്തിയ 30 ആരോഗ്യപ്രവർത്തകരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്സ്, ആശുപത്രി സ്റ്റാഫ് എന്നിവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 39 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ചുരുക്കം പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ഒന്നാണ് തെക്കൻ ദില്ലിയിലെ മാക്സ് ഹോസ്പിറ്റൽ. അതുപോലെ തന്നെ കൊവിഡ് 19 രോഗികളുമായി സമ്പർക്കം പുലർത്തിയ 30 ആരോഗ്യപ്രവർത്തകരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എത്തിയ രണ്ട് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 39 പേരെ പ്രത്യേ മുറിയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്. 154 ജോലിക്കാരാണ് ഈ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നത്. പല ഷിഫ്റ്റുകളിലായാണ് ജോലി. എന്നാൽ ഇവരിലാരും തന്നെ കൊവിഡ് ബാധിതരല്ല. കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ സമ്പർക്കം പുലർത്താതെ ആശുപത്രിയിൽ തന്നെയാണ് ഇവർ താമസിക്കുന്നത്.
ഇന്ത്യയിലുടനീളം 900ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഡോക്ടര്ഡമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമുൾപ്പെടെയുള്ള, കൊവിഡ് 19 പ്രതിരോധത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്ത സേവിക്കുന്ന സൈനികർക്കൊപ്പമാണ് കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്നവർ എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രസ്താവിച്ചിരുന്നു. കൊറോണയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർ മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.