
ദില്ലി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ വിമാനം അടിയന്തരമായി ഇറക്കി. ദമ്മാമിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി അധികൃതർ അറിയിച്ചു.
ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ ക്യാബിൻ ക്രൂ അംഗത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് പരിഭ്രാന്തി ഉയർന്നത്. തൊട്ടടുത്ത നിമിഷം തന്നെ ക്രൂ അംഗങ്ങൾ വിവരം പൈലറ്റിനെ അറിയിക്കുകയും തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. അഹമ്മദാബാദിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ, എമർജൻസി യൂണിറ്റുകൾ സജ്ജമാക്കി നിർത്തിയിരുന്ന പ്രത്യേകമായ ബേയിലേക്ക് വിമാനം മാറ്റി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും മാനദണ്ഡ പ്രകാരമുള്ള പരിശോധനകൾ ആരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിന്റെ ക്യാബിൻ, സീറ്റുകൾ, കാർഗോ ഹോൾഡ് എന്നിവയുൾപ്പെടെ സമഗ്രമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളോ സംശയസ്പദമായ മറ്റെന്തെങ്കിലും വസ്തുക്കളോ കണ്ടെത്താനായില്ല. തുടർന്ന് വിമാനത്തിന് യാത്രാനുമതി നൽകി.ശൗചാലയത്തിൽ ആരാണ് ടിഷ്യൂ പേപ്പർ വച്ചതെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam