
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിതുറന്ന് വിമത എംപിമാർ പുതിയ ലയന നീക്കവുമായി രംഗത്ത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കുകയാണെന്ന് വിമത വിഭാഗം സ്ഥിരീകരിച്ചു. ഇതോടെ, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന മുൻപത്തെ വാദം വിമതർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. അയോഗ്യത ഭീഷണി പൂർണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. എൻസിപിഐയിൽ ലയിച്ച ശേഷം ഇവർ ബിജെപിയെ പിന്തുണയ്ക്കുന്ന ലോക്സഭയിലെ ഒരു പ്രത്യേക ബ്ലോക്കായി മാറുമെന്നാണ് അറിയുന്നത്. ത്രിപുര, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൃത്യമായ ശാഖകളുള്ള രാഷ്ട്രീയ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ.
തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ടിഎംസി വിമതർ ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിലാണ് ചേരുന്നതെന്ന കാര്യം വിമത ക്യാമ്പിലെ പ്രമുഖ നേതാവും എംപിയുമായ ശതാബ്ദി റോയ് ഏഷ്യനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ലയന നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ടിഎംസിയുടെ (തൃണമൂൽ കോൺഗ്രസ്) ഔദ്യോഗിക പാർട്ടി ചിഹ്നത്തിനായി തങ്ങൾ നിയമപരമായി ശ്രമിക്കുമെന്നും വിമത എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക നീക്കം ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam