
ഹൈദരാബാദ്: സിപിഐ മാവോയിസ്റ്റ് മുന്‍തലവനും പ്രമുഖ മാവോയിസ്റ്റ് നേതാവുമായ ഗണപതി കീഴടങ്ങുന്നതായി സൂചന. മുപ്പാള ലക്ഷ്മണ റാവു എന്ന ഗണപതി കീഴടങ്ങാന്‍ ഒരുങ്ങുന്ന എന്ന കാര്യം ചത്തീസ്ഗഡ്, തെലങ്കന പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം സിപിഐ മാവോയിസ്റ്റ് നേതൃസ്ഥാനത്ത് നിന്നും ഗണപതി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബസവ് രാജുവാണ് ഇപ്പോള്‍ ആ സ്ഥാനത്ത്. മാവോയിസ്റ്റുകളുമായി അടുത്ത വൃത്തങ്ങളുടെ സൂചനകള്‍ പ്രകാരം ഇപ്പോഴുള്ള നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഗണപതിക്കുണ്ട്. ഇതിനെല്ലാം പുറമേ 74 വയസുകാരനായ ഗണപതിയുടെ ആരോഗ്യനിലയും തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, ഇരുപത്തിയെട്ട് ഓഗസ്റ്റിന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടില്‍ നിന്നും തെലങ്കാനയിലേക്ക് പുറപപ്പെട്ടിട്ടുണ്ട്. നന്ദേവാഡ നാരായണ്‍പൂര്‍ അതിര്‍ത്തിവഴി ഗഡച്ചീറോളി വഴി തെലങ്കാനയിലേക്ക് എത്തുന്ന ഗണിപതി പൊലീസിന് കീഴടങ്ങനാണ് ആലോചിക്കുന്നത്- തെലങ്കാനയിലെ മുതിര്‍ന്ന പൊലീസ് ഓഫീസറെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
2004ല്‍ സിപിഐഎംഎല്‍, പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍റര്‍ എന്നിങ്ങനെ വിഘടിച്ചുകിടന്ന മാവോയിസ്റ്റ് സംഘടനകളെ ലയിപ്പിച്ച് സിപിഐ മാവോയിസ്റ്റ് ഉണ്ടാക്കുവാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഗണപതി. അന്ധ്രാ സര്‍ക്കാറുമായി വിജയിക്കാതെ പോയ സന്ധി സംഭാഷണത്തിനും ഇദ്ദേഹം മുന്‍കൈ എടുത്തിരുന്നു.
അതേ സമയം ബസ്തര്‍ മേഖലയില്‍ കൊവിഡ് സ്ഥിതി സങ്കീര്‍ണ്ണമാണെന്നും. ഇതായിരിക്കും ഇപ്പോഴുള്ള കീഴടങ്ങലിന് കാരണമെന്നുമാണ് ചത്തീസ്ഗഢ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ നേതൃസ്ഥാനത്ത് നിന്നും മാറി നിന്നെങ്കിലും ഗണിപതി ഇപ്പോഴും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമാണ്.
കീഴടങ്ങല്‍ കാര്യം ഒരു പ്രമുഖ ടിആര്‍എസ് നേതാവ് വഴിയാണ് ഗണപതി പൊലീസിനെ അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഗണപതി 1993ല്‍ അറസ്റ്റിലായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കൊണ്ടപ്പള്ളി സീതാരമയ്യയുടെ അടുത്ത അനുയായി ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam