
കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്‍ തന്നെ എതിര്‍ത്ത പശ്‌ചാത്തലത്തിലാണ് രാജിവയ്‌ക്കാന്‍ മൊനീറുള്‍ ഇസ്ലാം സന്നദ്ധത അറിയിച്ചത്.
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് മൊനീറുള്‍ ഇസ്ലാം. കഴിഞ്ഞയാഴ്‌ച്ചയാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, മൊനീറുളിന്റെ പ്രവേശത്തോടെ ബിജെപി പശ്ചിമബംഗാള്‍ ഘടകത്തില്‍ ഭിന്നിപ്പുകളുണ്ടായതായാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ തങ്ങള്‍ പരിശ്രമം നടത്തുന്നതിനിടെയുള്ള മൊനീറുളിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ നിരവധി അതിക്രമങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ പരസ്യമായി വീമ്പുപറച്ചില്‍ നടത്തുകയും ചെയ്‌തിട്ടുള്ള നേതാവാണ് മൊനീറുള്‍. ഇതാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്റെ അതൃപ്‌തിക്ക് കാരണം.
പൊതുപ്രവര്‍ത്തകരും ബിജെപിയിലെ നിരവധി മുതിര്‍ന്ന നേതാക്കളും മൊനീറുളിന്റെ രാഷ്ട്രീയമാറ്റത്തോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്. മൊനീറുളിനെ പാര്‍ട്ടിയിലെടുത്ത തീരുമാനം പുനപ്പരിശോധിക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാഷ് വിജയ്വാര്‍ജിയ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തനിക്കെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ബിജെപി അംഗത്വം രാജിവയ്‌ക്കാന്‍ മൊനീറുള്‍ തീരുമാനിച്ചത്.
രാജിവയ്‌ക്കാനുള്ള മൊനീറുളിന്റെ തീരുമാനം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്ലീം എംഎല്‍എ പാര്‍ട്ടിയില്‍ ചേരുന്നതിനെ ബിജെപി വലിയ പ്രാധാന്യത്തോടെയാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam