
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെയും അമ്പരപ്പിക്കുന്ന വിജയം നേടി മുഖ്യമന്ത്രി കസേരയുറപ്പിച്ചിരിക്കുകയാണ് വിജയ്. കന്നിയങ്കത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തിൽ ഒരു സീറ്റ് വിജയ് രാജി വെക്കും. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. ഇതിൽ ട്രിച്ചി സീറ്റ് വിജയ് രാജിവെക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇനി തമിഴകം ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉറപ്പായി. ട്രിച്ചി സീറ്റിൽ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്‌യുമായി ചേർത്ത് തൃഷയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ സജീവമായി ഉയർന്നു വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.
ട്രിച്ചിയിലും പേരമ്പൂരിലും വിജയ് സ്ഥാനാര്‍ഥിയായത് തന്നെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിലാണ്. ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു ഇത്. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നായിരുന്നു ആദ്യം മുതലേ ഇവിടെ ടിവികെ പ്രതീക്ഷ. ആ വിശ്വാസം രക്ഷിച്ചു എന്ന് മാത്രമല്ല 2700ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയ് വിജയിച്ചു. ഈ സീറ്റിലാകും തൃഷ കൃഷ്ണ മത്സരിക്കുകയെന്നാണ് അഭ്യൂഹം.
സർക്കാർ രൂപീകരിക്കാൻ 108 എംഎൽഎമാരുള്ള ടിവികെയ്ക്ക് ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് 5 സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുമുണ്ട്. എന്‍ഡിഎയിൽ 5 സീറ്റുള്ള പിഎംകെയും ഒരു എംഎൽഎയുള്ള ടി ടി വി ദിനകരന്റെ എഎംഎംകെയും സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ജനവിധിയിൽ പ്രതിഫലിക്കുന്ന യുവാക്കളുടെ വികാരം അവഗണിക്കില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നതിനെ സൂചനയായി കാണുന്നവരുമുണ്ട്. നിയമസഭയിലെ ധാരണകളിലൂടെ ന്യൂനപക്ഷ സർക്കാറായി ഭരിക്കാനും ടിവികെയ്ക്ക് കഴിയുമെന്നതിനാൽ വിജയ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam