ഉപതെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള മറുപടി: തുഷാര്‍ ഗാന്ധി

By Web TeamFirst Published Oct 25, 2019, 4:18 PM IST
Highlights

കോടതിക്ക് ഒരു പ്രസ്ഥാനത്തെ വിചാരണ ചെയ്യാൻ പറ്റാത്തതുകൊണ്ടു മാത്രമാണ് മഹാത്മാ ഗാന്ധിയെ വധിച്ചതിൽ ആർഎസ്എസിന്റെ പങ്ക് പുറത്ത് വരാഞ്ഞതെന്ന് തുഷാര്‍ ഗാന്ധി.

കൊച്ചി: വർഗ്ഗീയ ശക്തികൾക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാർ ഗാന്ധി. വി ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാനാണെന്നും തുഷാർ ഗാന്ധി കൊച്ചിയിൽ പറഞ്ഞു.

കോടതിക്ക് ഒരു പ്രസ്ഥാനത്തെ വിചാരണ ചെയ്യാൻ പറ്റാത്തതുകൊണ്ടു മാത്രമാണ് മഹാത്മാ ഗാന്ധിയെ വധിച്ചതിൽ ആർഎസ്എസിന്റെ പങ്ക് പുറത്ത് വരാഞ്ഞതെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. എന്നാൽ ഗാന്ധി വധത്തിൽ ആർഎസ്എസിന്റെ പങ്ക് കപൂർ കമ്മീഷന്റെ റിപ്പോർട്ടിൽ കൃത്യമായി വിവരിക്കുന്നുണ്ട്. താൻ ആർഎസ്എസിനെ എതിർക്കുന്നത് ഗാന്ധിയെ വധിച്ചതുകൊണ്ട് മാത്രമല്ല, രാജ്യത്തിന് അവർ ഭീഷണിയായത് കൊണ്ടുകൂടിയാണ്. വർഗ്ഗീയ ശക്തികളെ തോൽപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്നും തുഷാർ ഗാന്ധി പറഞ്ഞു.

"കോൺഗ്രസിന് ഇത് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ ഫാസിസ്റ്റ് ശക്തികളെ തുരത്താൻ കോൺഗ്രസ് ഇനിയും ഏറെ പ്രവർത്തിക്കണം." തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മുന്നോട്ട് വച്ച ആശയങ്ങളോടും അണ്ണാ ഹസാരെ നീതി പുലർത്തുന്നില്ല. ജനശ്രദ്ധ കിട്ടാനാണ് സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന് ഹസാരെ പറഞ്ഞതെന്നും തുഷാർ പറഞ്ഞു. "അണ്ണാ ഹസാരെ പറയുന്നത് ഇപ്പോൾ ആരും കsൾക്കുന്നില്ല. മുന്നോട്ട് വച്ച ആശയങ്ങളോട് ഹസാരെ നീതി പുലർത്തിയില്ല. ശ്രദ്ധ കിട്ടാനാണ് സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ഹസാരെ പറഞ്ഞത്."

നരേന്ദ്ര മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റിന് ഗാന്ധി കുടുംബത്തിന്റെ മറുപടി ഇതായിരുന്നു. " ട്രംപിനെ മോദി അമേരിക്കയുടെ രാഷ്ട്രപിതാവെന്ന് വിളിക്കുമെന്ന് കരുതിയാകും ട്രംപ് അങ്ങനെ വിശേഷിപ്പിച്ചത്." ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നുവെന്നും മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് എംഇഎസ് നടത്തിയ പരിപാടിയിൽ തുഷാർ ഗാന്ധി പറഞ്ഞു.

click me!