
ചെന്നൈ: രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ് മെയ് ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. എംഎൽഎമാർക്കൊപ്പം എത്തി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎൽഎമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകൾ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികൾ മുന്നണിയിലില്ലാത്തതിനാൽ ടിവികെയെ പിന്തുണയ്ക്കുന്നു എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകൾ), സിപിഎം (രണ്ട് സീറ്റുകൾ), വിസികെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്.
ഡിഎംകെയ്ക്ക് 59 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എം കെ സ്റ്റാലിനടക്കം പരാജയപ്പെട്ടത് ഡിഎംകെയ്ക്ക് വലിയ ക്ഷീണമായി. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) 47 സീറ്റുകളിൽ വിജയിച്ചു. എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന് ടിവികെയെ പിന്തുണയ്ക്കാൻ താത്പര്യമുണ്ടെങ്കിലും വേണ്ടെന്ന കടുത്ത നിലപാടിലാണ് ഇപിഎസ്. വേലുമണിയുടെ വീട് കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുകയാണ്. മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പായാൽ വിമത നേതാക്കൾ എൻഡിഎ സഖ്യം വിട്ട് ടിവികെയ്ക്കൊപ്പം എത്തിയേക്കും. ടിവികെ മന്ത്രിസ്ഥാനം നൽകുമെന്ന പ്രതീക്ഷയിലാണ് ഈ വിമതനീക്കം.
തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഓരോ പാർട്ടിക്കുമുണ്ടെന്നാണ് കോണ്‍ഗ്രസ് സഖ്യം വിട്ടതിനെ കുറിച്ചുള്ള കനിമൊഴിയുടെ പ്രതികരണം. ഒന്നിച്ച് പല തെരഞ്ഞെടുപ്പുകളും ജയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പരാജയപ്പെട്ടു. മറ്റുള്ളവരുടെ തീരുമാനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ഡിഎംകെ പോരാട്ടം തുടരുമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
അതേസമയം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും ഒരു മതേതര സർക്കാർ രൂപീകരിക്കാനുമാണ് വിജയ് ശ്രമിക്കുന്നതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പിന്തുണ ലഭിച്ചാൽ സംഖ്യ സുരക്ഷിതമായിരിക്കും. പക്ഷെ എഐഎഡിഎംകെയിൽ ബിജെപിയാണ് പിൻവാതിൽ നിയന്ത്രണം എന്നതിനാൽ മതേതര പ്രതിച്ഛായ ഇല്ലാതാകുമോ എന്ന ആശങ്ക ടിവികെയ്ക്കുണ്ട്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. ദേശീയ തലത്തിൽ ഡിഎംകെയുമായുള്ള കോൺഗ്രസിന്റെ ബന്ധം നിലനിൽക്കെ തന്നെ, തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്‌ക്കൊപ്പം നിൽക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഉപാധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam