
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്ന് നിർണായകം. അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതിൽ ആകാംക്ഷ ശക്തമാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ 40 ജീവനുകളാണ് പൊലിഞ്ഞത്. ചികിത്സയിലുള്ള 100ലേറെ പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ടിവികെ കരൂർ റാലി ദുരന്തം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം തുടർന്ന് കരൂരിൽ ടി.വി.കെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. സംഭവത്തിൽ ടി.വി.കെയുടെ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam