രണ്ട് ഭീകരരെ വധിച്ചു; കുപ്‍വാരയിൽ തെരച്ചിൽ തുടരുന്നു

By Web TeamFirst Published Mar 1, 2019, 10:03 AM IST
Highlights

മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്‍റെ നിഗമനം. ഹാന്ദ്വാരയിൽ തെരച്ചിൽ തുടരുകയാണ്.

കശ്മീ‌ർ: കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകര‌ർ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്‍റെ നി​ഗമനം.  സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തീവ്രവാദികളുടെ സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്ക് വേണ്ടിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണ് എന്നാണ് വിവരം. കുപ് വാരയിലെ ബാബാഗുണ്ട് ഗ്രാമത്തിലാണ് ആക്രണം നടന്നത്.

അതേസമയം ഉറി സെക്ടറിലെ ഗൗലാന്‍, ചൗക്കസ്, കിക്കര്‍, കതി എന്നീ പോസ്റ്റുകളില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഇവിടെ വെടിനിര്‍ത്തല്‍ ലംഘിച്ചത്. വെടിവെപ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പാകിസ്ഥാന്‍ പ്രകോപനത്തിന് ശക്തമായ രീതിയിലുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. 

ഇന്ത്യയുമായി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇമ്രാന്‍റെ പ്രഖ്യാപനം വന്നതിന് ശേഷവും അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ് പാകിസ്ഥാന്‍. 

click me!