
മുംബൈ: സ്ട്രോങ് റൂമിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയത് അത് വിലപ്പെട്ട എന്തോ സാധനം സൂക്ഷിച്ചിരുന്ന ബ്രീഫ് കെയ്സെന്ന് കരുതിയാണെന്ന് യുവാക്കൾ. തിങ്കളാഴ്ചയാണ് പൂനെയിലെ സസ്വാദിൽ നിന്ന് ഒരു വോട്ടിങ് മെഷീൻ കളവ് പോയത്. സ്ട്രോങ് റൂമിൽ വെച്ചിരുന്ന മെഷീൻ നഷ്ടമായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു.
21 വയസ് പ്രായമുള്ള രണ്ട് യുവാക്കളെ വോട്ടിങ് മെഷീൻ മോഷണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ കണ്ടെടുക്കുകയും ചെയ്തു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വോട്ടിങ് മെഷീനുകളുടെ സുരക്ഷയെക്കുറിച്ച് പരക്കെ ആക്ഷേപം ഉയരാൻ ഈ സംഭവം കാരണമായിട്ടുണ്ട്. ജനങ്ങള്‍ക്ക് വോട്ടിങ് മെഷിനെക്കുറിച്ച് അവബോധം പകരാനും പരിശീലനത്തിനും വേണ്ടി ഉപയോഗിച്ചിരുന്ന വോട്ടിങ് മെഷീനായിരുന്നു മോഷണം പോയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും സംഭവം ഗൗരവമുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ നിസ്സാരമായിട്ടല്ല കാണുന്നതെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീകാന്ത് ദേശ്‍പാണ്ഡേ പറഞ്ഞു.
ശിവാജ് ബന്ധഗര്‍, അജിങ്ക്യ സലൂങ്കെ എന്നീ യുവാക്കളാണ് കേസിൽ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന മൂന്നാമതൊരാള്‍ക്കായി അന്വേഷണം തുടരുന്നുണ്ട്. ബ്രീഫ് കെയ്സാണെന്ന് കരുതിയാണ് മെഷീൻ എടുത്തുകൊണ്ടുപോയതെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് ഇത് എന്ത് ചെയ്യണമെന്ന് അറിയാതെ ഉപേക്ഷിച്ചു. മോഷ്ടാക്കളിൽ ഒരാളുടെ ഫാമിലുള്ള ഷെഡിൽ നിന്ന് ഇത് പൊലീസ് കണ്ടെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളുടെ പേരിൽ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam