
ദില്ലി: ദില്ലിയിലെ ജെഎന്‍യുവില്‍ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ഉമാ ഭാരതി. ''എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകർ. അവർ പരിസ്ഥിതിയിൽ വിഷം പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങൾ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യും.'' ഉമാഭാരതി പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 5നാണ് ജെഎൻയുവിൽ മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമകാരികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെതിരെ വൻ പ്രതിഷധമാണ് ഉയർന്നുവന്നത്. വൈസ് ചാന്‍സലര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. എന്നാല്‍ 'കഴിഞ്ഞതെല്ലാം മറക്കാമെന്നും വിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് തിരിച്ചെത്തണ'മെന്നുമായിരുന്നു ജഗദീഷ് കുമാറിന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam