കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രം; താങ്ങുവിലയിലടക്കം ഉറപ്പുകൾ എഴുതി നൽകും

By Web TeamFirst Published Dec 9, 2020, 12:02 PM IST
Highlights

സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ

ദില്ലി: സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ വാഗ്ദാനങ്ങളുമായി കേന്ദ്രസർക്കാർ. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് ഏഴുതി നൽകുക. കേന്ദ്ര കാബിനറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യുകയാണ്. ഇന്ന് കർഷക സംഘടനകളുമായുള്ള ചർച്ച റദ്ദാക്കിയെന്ന് സർക്കാർ പറഞ്ഞു. ഇന്നലെ അമിത് ഷായുമായി നടത്തിയ ചർച്ചയിലും ഫലം കാണാതിരുന്നതോടെ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു.

സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷകരുടെ നേതാവായ ബൽദേവ് സിങ് സിർസ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിർസ പറഞ്ഞു.

കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമത്തിൽ അഞ്ച് ഭേദഗതികൾ എന്ന ഉറപ്പാണ് ഇന്നലെ അമിത് ഷാ വാഗ്ദാനം ചെയ്തത്. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ ഉറപ്പ് എഴുതി നൽകാമെന്നാണ് ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയിൽ അമിത് ഷാ വ്യക്തമാക്കിയത്. നിര്‍ദേശങ്ങൾ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകൾ, ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചർച്ചയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാട് സംഘടനകൾ ആവര്‍ത്തിക്കുകയാണ്. 

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. കർഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികൾ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.

click me!