
നാഗ്പൂർ: മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്ഗരിയെ അപായപ്പെടുത്തുമെന്ന് ഫോൺ സന്ദേശം. ഗഡ്ഗരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് രണ്ടുതവണ ഫോൺ സന്ദേശം എത്തിയത്. ജയേഷ് പൂജാരി എന്നു പരിചയപ്പെടുത്തിയാണ് ഫോൺ വിളി എത്തിയത്. ഇയാൾ 10 കോടി രൂപ ആവശ്യപ്പെട്ടു. ഈ തുക തന്നില്ലെങ്കിൽ ഗഡ്ഗരിയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയത്. ഉടൻ തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫോൺ നമ്പർ മംഗലൂരുവിലുള്ളതാണെന്ന് കണ്ടെത്തി. ഒപ്പം തന്നെ ഈ ഫോൺ നമ്പർ ഒരു സ്ത്രീയുടെതാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നാലെ ഗഡ്ഗരിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലും ജയേഷ് പൂജാരി എന്ന പേരിൽ സമാന ഭീഷണി കോൾ ഗഡ്കരിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ജനുവരി മാസത്തിലും സമാനമായ രീതിയിലാണ് ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെ രണ്ട് തവണയാണ് മുതിർന്ന ബി ജെ പി നേതാവിനെതിരെ ഭീഷണി സന്ദേശം മുഴക്കിയത്. ഓഫീസിലെ ജീവനക്കാരാണ് അന്ന് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ ഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ ബോംബ് വെച്ച് കൊന്ന് കളയുമെന്നുമായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ജീവനക്കാർ വിവരം സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam