രാഹുൽ മണ്ഡലത്തിൽ, 14 'സാന്ത്വന ഭവനം' കൈമാറി; രേഖാമൂലം പരാതി നൽകിയിട്ടും മുഖ്യമന്ത്രിക്ക് നിസംഗതയെന്ന് വിമർശനം
മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലര വയസുകാരൻ മുഹമ്മദ് യാമിന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചു. മുട്ടിൽ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാനും രാഹുൽഗാന്ധി എത്തി
കൽപ്പറ്റ: വയനാട്ടിലെ ആരോഗ്യ- കാർഷിക മേഖലയോട് സർക്കാരിന് അവഗണനയെന്ന് രാഹുൽ ഗാന്ധി എംപി. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതിനൽകിയിട്ടും നിസ്സംഗത തുടരുകയെന്നും രാഹുൽ കുറ്റപ്പെടുത്തി. വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംവദിക്കവെയാണ് രാഹുൽ, മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. വയനാട്ടിലെത്തിയ രാഹുൽ, ബാംഗ്ലൂർ കേരളസമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ചു. 2019 - ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് പുതിയ വീടുകൾ നൽകിയത്.
കോളേജിന് മുന്നിൽ അപകടം, നിയമ വിദ്യാർഥിയായ ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് നാട്
കൽപ്പറ്റയിൽ യുഡിഎഫ് ജനപ്രതിനിധികളുമായി നടന്ന സംവാദത്തിൽ വന്യമൃഗശല്യവും ബഫർസോണും ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. ഇതിന് ശേഷമാണ് മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലര വയസുകാരൻ മുഹമ്മദ് യാമിന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചത്. മുട്ടിൽ വാര്യാട് വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാനും രാഹുൽഗാന്ധി എത്തി. ഷെരീഫിന്‍റെ ഓട്ടോയിൽ കയറിയതും സംസാരിച്ചതിന്‍റെയും ഓര്‍മ്മകൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുൽ നേരത്തെ പങ്കുവെച്ചിരുന്നു.
വൈകീട്ട് സ്വകാര്യ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം രാഹുൽ ഉദ്ഘാടനം ചെയ്തു. ഇതോടെ രാഹുൽ ഗാന്ധി എം പിയുടെ വയനാട് മണ്ഡല സന്ദർശനം പൂർത്തിയായി. വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും. വയനാട്ടിൽ നിന്ന് മടങ്ങിയ രാഹുൽ കണ്ണൂർ വിമാനത്താവളം വഴിയാണ് ദില്ലിയിലേക്ക് തിരിക്കുക.
അതേസമയം ഇന്നും രാഹുൽ ഗാന്ധിയുടെ വിദേശത്തെ പരാമർശം പാര്‍ലമെന്‍റിൽ വലിയ ചർച്ചയായിരുന്നു. ഭരണ - പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും പാര്‍ലമെന്‍റ് സ്തംഭിച്ചു. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിടുകയും ചെയ്തു. അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും വിദേശത്ത് പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേ മതിയാവൂയെന്ന് ഭരണ പക്ഷം നിലപാടിൽ ഉറച്ചുനിന്നതോടെയാണ് തുടര്‍ച്ചയായ ഏഴാം ദിനവും പാര്‍ലമെന്‍റ് സ്തംഭിച്ചത്.