
ദില്ലി: എസ്ഐആർ ന്യൂനപങ്ങളെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ. നടപടിയിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാറിന് കത്തയച്ചു. മതസ്വാതന്ത്ര്യം, ന്യൂനപക്ഷകാര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഭാഗത്തിലെ പ്രതിനിധികളാണ് കത്തയച്ചത്. ബംഗാളിലെയും ബിഹാറിലെയും നടപടികൾ ചൂണ്ടിക്കാട്ടിയാണ് ആശങ്ക അറിയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഇല്ലാതാക്കിയതായും ന്യൂനപക്ഷ സമുദായങ്ങളെ ബാധിച്ചതായും കത്തിൽ ആരോപിച്ചു. വോട്ടർ പട്ടിക പരിഷ്കരണം വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ പ്രതികൂലമായി ബാധിച്ചതായി സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചതായി പറഞ്ഞു.
2026 ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമ ബംഗാളിൽ നടത്തിയ എസ്‌ഐആർ പ്രക്രിയയിലാണ് റിപ്പോർട്ട് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിഹാറിലെ എസ്ഐആറും റിപ്പോർട്ടിൽ പരാമർശിച്ചു. ബംഗാളിൽ പുറത്താക്കപ്പെട്ടവരിൽ പലർക്കും സാധുവായ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നുവെങ്കിലും വോട്ടവകാശം നിഷേധിക്കപ്പെട്ടു എന്ന് യുഎൻ വിദഗ്ധർ പറഞ്ഞു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ, വെട്ടിയ പേരുകളിൽ 95 ശതമാനവും മുസ്ലീം വോട്ടർമാരുടേതാണെന്ന് പ്രതിനിധികൾ കേന്ദ്രത്തെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam