ഉന്നാവ് ജില്ലയിലെ ബലാൽസംഗ കേസുകളിൽ കർശന നടപടിയെടുക്കാൻ ഐജി യുടെ നിർദേശം

By Web TeamFirst Published Dec 10, 2019, 7:26 AM IST
Highlights
  • ബലാത്സംഗ കേസുകളിൽ ക‍ര്‍ശന നടപടിയെടുക്കാനാണ് ഐജി പൊലീസ് സ്റ്റേഷനുകൾക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
  • ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്ത് എത്തി

ലഖ്‌നൗ: ഉന്നാവ് ജില്ലയിൽ ബലാൽസംഗ കേസുകൾ പെരുകുന്നത് ദൗർഭാഗ്യകരമെന്ന് ഐജി എസ്കെ ഭട്ട് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു‌. അതിനിടെ ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്ത് എത്തി.

ജനുവരി മുതൽ ഇതുവരെ 86 ബലാത്സംഗ കേസുകളാണ് ഉന്നാവ് ജില്ലയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പുറമെ 186 ലൈംഗിക കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒടുവിൽ ഉന്നാവിലെ 23കാരിയെ തീകൊളുത്തി കൊന്ന സംഭവം രാജ്യത്ത് വൻ പ്രതിഷേധത്തിന് കാരണമായി. ഉന്നാവ് ജില്ല, ഉത്ത‍പര്‍പ്രദേശിന്റെ ബലാത്സംഗ തലസ്ഥാനമാകുമെന്ന ആശങ്കകൾക്ക് പിന്നാലെയാണ് ഇപ്പോൾ പൊലീസ്, നടപടി കടുപ്പിക്കുന്നത്.

ബലാത്സംഗ കേസുകളിൽ ക‍ര്‍ശന നടപടിയെടുക്കാനാണ് ഐജി പൊലീസ് സ്റ്റേഷനുകൾക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഉന്നാവിൽ കൊല്ലപ്പെട്ട 23കാരിക്ക് പൊലീസ് കാരണം ചികിത്സ വൈകിയെന്ന ആരോപണം യുവതിയുടെ സഹോദരി ഉന്നയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് യുവതി ആക്രമണത്തിന് ഇരയായി. ഗുരുതരാവസ്ഥയിലായ യുവതിയെ ഉന്നാവ് ആശുപത്രിയിൽ നിന്ന് ലഖ്നൗവിലേക്ക് മാറ്റിയത് വൈകിട്ട് മൂന്ന് മണിക്കാണ്. തങ്ങളെ ഒരു കാര്യവും അറിയിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഇവ‍ര്‍ കുറ്റപ്പെടുത്തി. ആരോപണം ശക്തമായിരിക്കെ, ഭാട്ടിൻഘാഡയിലെ പൊലീസുകാരെ കൂട്ടത്തോടെ സസ്പെന്റ് ചെയ്ത് പൊലീസ് മുഖംമിനുക്കൽ തുടങ്ങിയത്.
 

click me!