
ദില്ലി: ചുവപ്പ് തൊപ്പിയിട്ടവർക്ക് അധികാരക്കൊതി മാത്രമാണെന്നും, അഴിമതി നടത്താനും തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കാനുമാണ് ഇവർ അധികാരം ഉപയോഗിക്കുന്നതെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ചുവപ്പ് വിപ്ലവത്തിന്‍റെയും, വികാരങ്ങളുടെയും, മാറ്റത്തിന്‍റെയും നിറമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വികാരങ്ങൾ തിരിച്ചറിയാൻ ബിജെപിക്ക് കഴിയില്ല. ഉത്തർപ്രദേശിൽ ഇത്തവണ മാറ്റം സംഭവിക്കാൻ പോവുകയാണെന്ന് അവർക്ക് അറിയാമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ചുവപ്പ് തൊപ്പി ഉത്തർപ്രദേശുകാർക്കുള്ള അപകട സൂചനയാണെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോരക്പൂറിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ സമാജ് വാദി പാർട്ടി അംഗങ്ങൾ ഇന്നലെ പാർലമെന്‍റിൽ ചുവപ്പ് തൊപ്പി ധരിച്ച് എത്തിയിരുന്നു.
അതേസമയം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് അധികം വൈകില്ലെന്ന ധാരണയിൽ പ്രചരണ പരിപാടികളിലേക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം കടന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബിജെപിക്ക് വേണ്ടി പ്രധാനമായും കളത്തിലെത്തുന്നത്. ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്.
പ്രതിപക്ഷത്ത് ഇക്കുറി ഏത് നിലയിലുള്ള സഖ്യമാകും ഉണ്ടാകുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി എന്നിവരെല്ലാം ആത്മവിശ്വാസത്തിലാണ്. കോൺഗ്രസാകട്ടെ പ്രിയങ്ക ഗാന്ധിയെ മുൻനിർത്തിയുള്ള പ്രചരണം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്.
മമതാ ബാനർജിക്ക് സ്വാഗതം, കോൺഗ്രസിന് പരിഹാസം, യുപിയിൽ റാലികളിൽ സജീവമായി അഖിലേഷ് യാദവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam