
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി. ബിരുദ വിദ്യാർത്ഥിനിയായ റോഷ്‌നി ആഹിർവാറാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ രണ്ട് പേരാണ് കൊല നടത്തിയത്. കോട്‌വാലിയിലെ രാം ലഖാൻ പട്ടേൽ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട റോഷ്‌നി. കോളജിൽ പരീക്ഷ കഴിഞ്ഞു മടങ്ങും വഴിയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൾസർ ബൈക്കിലെത്തിയ അക്രമികൾ റോഷ്നിക്ക് നേരെ വെടിയുതിർത്ത ശേഷം തോക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
ജലാവുൻ പൊലീസ് സ്റ്റേഷന് 200 മീറ്റർ ഇപ്പുറത്ത് വെച്ചാണ് ക്രൂരമായ കൃത്യം നടന്നത്. മുഖംമൂടി ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഷ്നിയുടെ തലയ്ക്കാണ് വെടിയേറ്റത്. രക്തം വാർന്നാണ് റോഷ്നി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖംമൂടി ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ സി സി ടി വി കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രദേശത്തെ സി സി ടി വി ക്യാമറകൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
രക്തത്തിൽകുളിച്ചു കിടക്കുന്ന പെൺകുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പി ഭരണത്തിൽ ഉത്തർപ്രദേശിലെ ക്രമസമാധാനം പൂർണമായും തകർന്നു എന്ന് സമാജ് വാദി പാർട്ടി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊല നടത്തുന്ന സർക്കാർ യഥാർത്ഥ കുറ്റവാളികൾക്കെതിരെ എന്ന് നടപടി സ്വീകരിക്കുമെന്നും സമാജ് വാദി പാർട്ടി ചോദിച്ചു. പൊലീസ് സാക്ഷിയായി നിൽക്കെ മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചു കൊലപ്പെടുത്തിയത് ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവം.