കൊവിഡ് കൈകാര്യം ചെയ്തതിന് യോഗിക്ക് 'ശരാശരി' മാർക്ക് മാത്രം, ക്രമസമാധാനത്തിനോ?

By Web TeamFirst Published Aug 18, 2021, 8:06 PM IST
Highlights

വിവിധ മേഖലകളിൽ യോ​ഗി സർക്കാരിന്‍റെ പ്രകടനം എങ്ങനെയാണ്? കൊവിഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ യോഗിക്കായോ? ക്രമസമാധാനത്തിനും അഴിമതി തടയലിനും എത്ര പേർ യോഗിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു? സർവേ ഫലം ഇങ്ങനെ:

ദില്ലി: വാരാണസിയിൽ കൊവിഡ് മഹാമാരി ആഞ്ഞടിച്ച ശേഷം ജൂലൈ 16-ന് നടത്തിയ തന്‍റെ ആദ്യ സന്ദർശനത്തിൽ, മഹാമാരി കൈകാര്യം ചെയ്തതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഴുവൻ മാർക്ക് നൽകിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  യുപിയുടെ വികസനത്തിനും, 'അത്യസാധാരണമാം' വിധം മഹാമാരി കൈകാര്യം ചെയ്തതിലും യോഗി നടത്തിയ ഇടപെടലുകളെ മോദി അന്ന് വാനോളം പുകഴ്ത്തി. 

യുപിയിലെ ക്രമസമാധാനനില യോഗിയുടെ ഇടപെടലോടെ മികച്ചതായെന്നും അന്ന് മോദി പറഞ്ഞു. യോഗി ആദിത്യനാഥിനെ കൊവിഡ് കൈകാര്യം ചെയ്തതിലെ പാകപ്പിഴകൾ മൂലവും കേന്ദ്രനേതൃത്വവുമായുള്ള ബന്ധത്തിലെ ഉലച്ചിൽ മൂലവും മാറ്റിയേക്കുമെന്ന സൂചനകൾ വരുമ്പോഴായിരുന്നു ശക്തമായി തന്‍റെ പിന്തുണ യോഗിക്ക് മോദി നൽകിയത്. ഇതോടെ, യോഗിയുടെ രാജി എന്ന, പല മാധ്യമങ്ങളിലും ശക്തമായി വന്ന അഭ്യൂഹങ്ങളെല്ലാം അവസാനിച്ചു. 

എന്നാൽ കൊവിഡ് കൈകാര്യം ചെയ്തതിലും അഴിമതി ഇല്ലാതാക്കുന്നതിലും ക്രമസമാധാനനില ഉറപ്പാക്കുന്നതിലും അജയ് സിംഗ് ബിഷ്ട് എന്ന യോഗി ആദിത്യനാഥിന് ജനങ്ങൾ എത്ര മാർക്ക് നൽകുന്നു? കാണാം ഏഷ്യാനെറ്റ് ന്യൂസ് - ജൻ കി ബാത് സർവേ ഫലം.

ശരാശരി ഏതിൽ? നല്ല മാർക്ക് ഏതിൽ?

കൊവിഡ് കൈകാര്യം ചെയ്തതിന് യോഗിക്ക് ശരാശരി നൽകിയത് 32 ശതമാനം പേരെങ്കിൽ വളരെ നല്ല രീതിയിൽ, അതല്ലെങ്കിൽ നല്ല രീതിയിൽ കൊവിഡ് മഹാമാരി തടയാൻ യോഗി സർക്കാരിനായി എന്നാണ് 45 ശതമാനം പേരും പറയുന്നത്. അതേസമയം 45 ശതമാനം പേർ തന്നെ, യുപിയിലെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്തതിൽ യോഗി വിജയമായില്ല എന്നും, ശരാശരി പ്രകടനം മാത്രമായിരുന്നു എന്നും പ്രതികരിച്ചു. കൊവിഡിൽ യോഗിക്ക് ശരാശരി പിന്തുണയേ ഉള്ളൂ എന്നർത്ഥം. എന്നാൽ എൻകൗണ്ടർ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ റിപ്പോർട്ട് ചെയ്ത യുപിയിൽ ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതിൽ യോഗി വൻവിജയമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 

കൊവിഡ് കൈകാര്യം ചെയ്തതിൽ യോഗിക്ക് കിട്ടിയ മാർക്ക്:

വളരെ നല്ലത് - 23%

നല്ലത് - 22%

ശരാശരി - 32%

മോശം - 13%

ഏത് പ്രശ്നമാണ് യോഗി സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയായത്?

വിലക്കയറ്റം - 61%

ക്രമസമാധാനനില - 9%

കൊവിഡ് കൈകാര്യം ചെയ്യൽ - 30%

അതായത്, ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നമായ വിലക്കയറ്റത്തിലും, വെല്ലുവിളിയായ കൊവിഡ് മഹാമാരിയിലും യോഗി സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനായില്ലെന്നാണ് ജനങ്ങളുടെ പരീക്ഷയിലെ വിലയിരുത്തൽ. 

ക്രമസമാധാനനില കൈകാര്യം ചെയ്തതിൽ യോഗിക്ക് മാർക്കെത്ര?

അഖിലേഷ് യാദവ് - 27%

മായാവതി - 13%

യോഗി ആദിത്യനാഥ് - 60%

വിശാല പ്രതിപക്ഷത്തിന് ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറെ വെല്ലുവിളിയുയർത്തുന്ന സർവേഫലമാണിത്. മായാവതിയും അഖിലേഷും ഒന്നിച്ച് ബിജെപിക്കെതിരെ എത്തുമോ, എത്തിയാൽത്തന്നെ അധികാരം പങ്കിടലിൽ സമവായത്തിലെത്തുമോ എന്നതടക്കമുള്ള കാര്യങ്ങളും നിർണായകമാണ്. 

അഴിമതി തടയാൻ യോഗിക്കായോ?

അഴിമതി യോഗി സർക്കാരിന് കീഴിൽ - 28%

അഖിലേഷ് യാദവിന് കീഴിൽ - 48%

മായാവതി - 24%

മായാവതിക്ക് ആശ്വാസമാണ് ഈ സർവേ ഫലം. യോഗി സർക്കാരിന് കീഴിൽ അഴിമതി കുറഞ്ഞെന്ന് സർവേ പറയുമ്പോഴും, മായാവതിയുടെ കാലത്താണ് ഏറ്റവും കുറവ് അഴിമതി യുപിയിലുണ്ടായിരുന്നതെന്നാണ് സർവേയുടെ ആകെത്തുക. എന്നാൽ എസ്പി സർക്കാരിന് കീഴിൽ അഴിമതിയുടെ കൂത്തരങ്ങായിരുന്നു യുപിയെന്ന് സർവേ ഫലം പറയുന്നു. 

 

click me!