
ദില്ലി: സിവിൽ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ഉത്തർപ്രദേശ് സ്വദേശി ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി സിംഗ്ലയും ഐശ്വര്യ വര്‍മ്മയും നേടി. ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. 685 ഉദ്യോഗാർഥികളാണ് ആകെ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത്. ശ്രുതി രാജലക്ഷ്മി, ആൽഫ്രഡ്, അവിനാശ്, ജാസ്മിന്‍, ടി സ്വാതി ശ്രീ, സി എസ് രമ്യ, അക്ഷയ്പിള്ള, അഖില്‍ വി മേനോന്‍, പി ബി കിരണ്‍ എന്നിവരാണ് ആദ്യ നൂറിലെത്തിയ മറ്റുമലയാളികൾ.
ഒബിസി വിഭാഗത്തിൽ നിന്ന് 203 പേർക്കും എസ് സി വിഭാഗത്തിൽ 105 പേരും എസ്ടി വിഭാഗത്തിൽ 60 പേരും സിവിൽ സർവീസ് ജേതാക്കളായി. ഐ എ എസിന് 180 പേരും ഐ പി എസിന് 200 പേരും ഐ എഫ് എസിന് 37 പേരും അർഹത നേടി. സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിൻ്റെ വികസനത്തിൻ്റെ നിർണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.വിജയിക്കാനാകാത്തവരുടെ നിരാശ മനസ്സിലാകുന്നുണ്ട്, ഇവർക്ക് എത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തിന് അഭിമാനമായി മാറാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.