
ദില്ലി: ഇറാനിൽ ഇസ്രായേലും യുഎസും സംയുക്തമായി ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ പ്രസ്താവന. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ഇതിനായി ചർച്ചയിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ നിര്‍ദേശിക്കുന്നു. അതേസമയം, ആക്രമണ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. അനാവശ്യ യാത്ര ഓഴിവാക്കാനും സുരക്ഷിതമായ പ്രദേശത്ത് തുടരാനും നിർദേശം.
ഇറാന് നേരെയുള്ള അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണം വൻ യുദ്ധത്തിലേക്കെന്ന് ആശങ്ക. തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം കടുപ്പിക്കുകയാണ് ഇരുവിഭാഗവും. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇറാൻ പ്രതിരോധമന്ത്രി കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 57 കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം 60 പേർ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ വർധിച്ചേക്കുമെന്നാണ് സൂചന. അമേരിക്കൻ സഖ്യ രാഷ്ട്രങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ആദ്യം ഇസ്രയേലിലും പിന്നീട് പിന്നീട് ഗൾഫ് മേഖലയിലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബെഹറൈൻ, സൗദി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ ഇറാൻ അനുകൂലികളായ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ഇസ്രയേൽ ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam