
കട്ടക്ക്: 30000 രൂപ കൈക്കൂലി വാങ്ങിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് രാജ്യത്തെ ഏറ്റവും വലിയ കൈക്കൂലി പണം പിടികൂടലിലേക്ക്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ബുധനാഴ്ചയാണ് ഒഡിഷയിലെ വിജിലൻസ് സംഘം കട്ടക്കിലെ മൈനുകളുടെ ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയെ പിടികൂടിയത്. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് നാല് കോടി രൂപയാണ്. അഞ്ഞൂറിന്റേയും ഇറുനൂറിന്റേയും നൂറിന്റെയുമായി സൂക്ഷിച്ച 4 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ട് കെട്ടിയത്.
സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ബാങ്കുകളിൽ നിക്ഷേപിക്കാനായി ആയിരുന്നു ദേബബ്രത മൊഹന്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ബാഗുകളിലാക്കി കബോഡുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. അലമാരകളിൽ നിന്നും ട്രോളി ബാഗുകളിൽ നിന്നുമായി കണ്ടെത്തിയ പണത്തിന് പുറമേ ഓഫീസിലെ ഡ്രോവറിൽ നിന്ന് 1.2 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. 130 ഗ്രാം സ്വർണവും കണക്കിൽപ്പെടാത്ത വീടുകളും ഇയാളുടേതായി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി കൈക്കൂലിയിലൂടെ സമ്പാദിച്ച പണം എവിടെയും നിക്ഷേപിക്കാതെ സമർത്ഥമായി സൂക്ഷിക്കുകയായിരുന്നു ഇയാൾ ചെയ്തത്.
മൊഹന്തിയുടെ ഫ്ലാറ്റിൽനിന്നും ഒഡീഷ വിജിലൻസ് 4.27 കോടിയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലൻസിന്റെ റെക്കോർഡ് കൈക്കൂലി വേട്ടയാണിത്.കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിന് ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. കേസിൽ ഇഡിയും ഇടപെട്ടിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ നൽകാൻ ഇഡി സംസ്ഥാന വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam