ക്രിക്കറ്റ് ലോകവും കാത്തിരിക്കുന്നു; ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനായി

By Web TeamFirst Published Feb 16, 2020, 10:38 AM IST
Highlights

ഒരുലക്ഷത്തി പതിനായിരം പേർക്ക് ഇരിപ്പിടം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍,4,000 കാറുകൾക്കും 10,000 ബൈക്കുകൾക്കും പാർക്കിംഗ്. 700 കോടി ചെലവിൽ പുതുക്കിപ്പണിത സ്റ്റേഡിയത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെയാണ്

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിനായി ഇത്തവണ ക്രിക്കറ്റ് ലോകവും കാത്തിരിപ്പിലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ട്രംപും മോദിയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. ഇവിടെ വച്ചാണ് ഹൗഡിമോദി മാതൃകയിൽ കെംചോ ട്രംപ് പരിപാടി നടക്കുന്നത്. 

ഒരുലക്ഷത്തി പതിനായിരം പേർക്ക് ഇരിപ്പിടം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍,4,000 കാറുകൾക്കും 10,000 ബൈക്കുകൾക്കും പാർക്കിംഗ്. 700 കോടി ചെലവിൽ പുതുക്കിപ്പണിത സ്റ്റേഡിയത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെയാണ്. അലങ്കാരത്തിന് മാത്രമായി ഒന്നരലക്ഷം ചെടിച്ചട്ടികളാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ എത്തിച്ചത്. 54,000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയമാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായിട്ടുള്ള മൊട്ടേര ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായിരുന്നു. 1982ലാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറിയത്.

ഒരു ക്രിക്കറ്റ് മത്സരത്തിലൂടെയാവും ഉദ്ഘാടനമെന്ന് കരുതിയിരിക്കെയാണ് ട്രംപിന്‍റെ ഗുജറാത്ത് സന്ദർശനം തീരുമാനിക്കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന പദവി മെൽബണിൽ നിന്ന് തട്ടിയെടുക്കുന്ന ചടങ്ങും ലോകോത്തരം ആവുകയാണ്. സ്റ്റേഡിയം നിറയ്ക്കാനുള്ള ആളുകളെ എത്തിക്കാൻ മാത്രമായി 2,000 ബസുകളാണ് ഗുജറാത്ത് സർക്കാർ ഏർപ്പാടാക്കിയത്. മലയാളികളുടെ അടക്കം കലാപരിപാടികൾ കെംചോ ട്രംപ് പരിപാടിയിൽ കാണാം. സ്റ്റേഡിയത്തിന്‍റെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. 

 

click me!