
ബദ്രിനാഥ്: ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന വീഡിയോ വൈറലായതിന് പിന്നാലെ ബദ്രി കേദാര്‍നാഥ് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കുമെന്ന് പൊലീസ്. കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ റീല്‍സും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കുന്നത്. ക്ഷേത്ര പരിസരത്തെ അന്തരീക്ഷത്തെ ഇത്തരം ശ്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേത്രത്തിന്‍റെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് ഇത്തരം ശ്രമങ്ങളെന്നാണ് ബികെറ്റിസി അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കുന്നത്.
എന്നാല്‍ നിലവില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് കാരണമായ വൈറല്‍ വിവാഹ അഭ്യര്‍ത്ഥനയേക്കുറിച്ച് കാര്യമായി പറയാതെയാണ് ക്ഷേത്ര അധികാരികളുടെ പരാതിയെന്നതും ശ്രദ്ധേയമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ വച്ച് വ്ലോഗര്‍ ആയ യുവതിയുടെ വിവാഹ അഭ്യര്‍ത്ഥന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സുഹൃത്തിനെ മുട്ടില്‍ കുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്.
നിരവധിപ്പേര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര അധികാരികള്‍ പൊലീസിനെ സമീപിച്ചത്. വ്ലോഗര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരും ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടമാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കുന്നത്. കേദാര്‍നാഥിലെത്തുന്ന വിശ്വാസി സമൂഹത്തെ വീഡിയോ ചിത്രീകരണം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ഭാരവാഹികള്‍ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം